കോട്ടയം : സൗത്ത് ആഫ്രിക്കയിൽ നിന്ന് അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യുവാവിനെ കാണാതായി. കുറിച്ചി ഔട്ട് പോസ്റ്റിനു സമീപം വലിയിടത്തറ വീട്ടിൽ ജസ്റ്റിൻ കുരുവിള (30)യെയാണ് കാണാതായത് . . യുവാവിനെ കാണാനില്ലെന്ന വിവരം കമ്പനി അധികൃതരാണ് ബന്ധുക്കളെ അറിയിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ജസ്റ്റിൻ അവസാനമായി ബന്ധുക്കളെ വിളിച്ചത്. പിന്നീട് ജസ്റ്റിനെപ്പറ്റി വിവരമുണ്ടായിരുന്നില്ല. ബുധനാഴ്ച പുലർച്ചെ ഏഴു മണിയോടെയാണ് ജസ്റ്റിനെ കാണാനില്ലെന്ന വിവരം വീട്ടുകാർ അറിഞ്ഞത്. ജസ്റ്റിന്റെ സഹോദരനെയാണ് കമ്പനി അധികൃത ആദ്യം ഫോണിൽ ബന്ധപ്പെട്ട് വിവരം അറിയിച്ചത്. പിന്നാലെ ഇ മെയിലും ലഭിച്ചു.
ഹോട്ടൽ മാനേജ്മെന്റ് പഠിച്ച ജസ്റ്റിൻ സ്ട്രീം അറ്റ്ലാൻറ്റിക്ക് എന്ന കപ്പലിൽ നാലു വർഷം മുൻപാണ് അസിസ്റ്റന്റ് കുക്കായി ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞ 31 നാണ് കപ്പൽ സൗത്ത് ആഫ്രിക്കയിലെ തീരത്തു നിന്നും യാത്ര പുറപ്പെട്ടത്.
ഫെബ്രുവരി 23 നാണ് കപ്പൽ അമേരിക്കൻ തീരത്ത് എത്തിച്ചേരുക. ഈ യാത്രയ്ക്കിടയിൽ ജസ്റ്റിനെ കാണാതായെന്നാണ് ബന്ധുക്കളെ കപ്പൽ അധികൃതർ അറിയിച്ചത്. ബന്ധുക്കൾ ജില്ലാ പഞ്ചായത്ത് അംഗം പി കെ വൈശാഖിനെ വിവരമറിയിച്ചതിനെ തുടർന്ന് വൈശാഖ് കൊടിക്കുന്നിൽ സുരേഷ് എംപിയെയും, ശശി തരൂർ എംപിയെയും ബന്ധപ്പെട്ടു.
ഇതിനു ശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എംഎൽഎയ്ക്കു നിവേദനം നൽകി. വിഷയത്തിൽ കേന്ദ്ര ഷിപ്പിങ് മന്ത്രാലയവുമായി ബന്ധപ്പെടാമെന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞിരിക്കുന്നത് . വിഷയത്തിൽ സംസ്ഥാന സർക്കാർ അടക്കം ഇടപെടണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.
Comments