യുപി തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ടം വോട്ടെടുപ്പിന് മുന്നോടിയായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന കേരളത്തിൽ വിവാദമായിരിക്കുകയാണ്. അതിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. കേരളം നമ്പർ 1 ആണെന്നും യുപി കേരളത്തെ മാതൃക ആക്കണമെന്നുമാണ് പിണറായിയുടെ വിമർശനം. എന്നാൽ പിണറായി വിജയന് മറുപടിയുമായി കേന്ദ്രമന്തി വി മുരളീധരൻ രംഗത്തെത്തി.
ഗൂണ്ടകൾ പാർട്ടി നടത്തുകയും കാൽ വെട്ടിയെടുത്ത് കറങ്ങി നടക്കുകയും പോലീസിനെ നോക്കി പല്ലിളിക്കുകയും ചെയ്യുന്ന നാടായി ഉത്തർപ്രദേശിനെ മാറ്റരുത് എന്നാണ് യോഗിജി ഉദ്ദേശിച്ചതെന്ന് കേന്ദ്രമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അഞ്ചു വർഷത്തെ യോഗി ഭരണം യുപിയിൽ നിയമവാഴ്ച ഉറപ്പാക്കിയെന്ന് കണക്കുകൾ(Source : CRB ) പറയുന്നു….
എസ്പി-ബിഎസ്പി അഴിമതി ഭരണം തകർത്ത യുപിയിൽ 5 വർഷം കൊണ്ട് വന്ന മാറ്റം ചെറുതല്ല….
കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ യോഗിയുടെ ഭരണകാലത്ത് ജനങ്ങൾക്ക് ധൈര്യം ലഭിച്ചു….
3.5 കോടി ജനസംഖ്യയുള്ള കേരളം ഭരിക്കുന്നതു പോലെയല്ല 23.5 കോടി ജനങ്ങളുള്ള ഉത്തർപ്രദേശ് ഭരിക്കുന്നത് എന്നതും മറക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വോട്ടർമാർക്ക് വീഴ്‌ച്ച സംഭവിച്ചാൽ ഉത്തർപ്രദേശ്, കേരളമോ, ബംഗാളോ കശ്മീരോ ആയി മാറുമെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. യുപിയിൽ ആദ്യ ഘട്ട പോളിംഗ് ആരംഭിക്കുന്നതിന് മുൻപ് പങ്കുവെച്ച വീഡിയോയിലാണ് യോഗി ആദിത്യനാഥ് ഈ മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് അത്ഭുതകരമായ പലമാറ്റങ്ങളും സംഭവിച്ചു. ഇനി ജനങ്ങൾക്ക് തെറ്റുപറ്റിയാൽ ഈ അഞ്ച് വർഷത്തെ അധ്വാനം നശിച്ചുപോകും. ഓരോ വ്യക്തിയുടേയും വോട്ട് തന്റെ അഞ്ച് വർഷത്തെ പ്രയത്നത്തിനുള്ള അനുഗ്രഹമാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള ഇരട്ട എഞ്ചിൻ സർക്കാർ ആത്മാർത്ഥതയോടെയാണ് ഇവിടെ പ്രവർത്തിച്ചതെന്നും വലിയ തീരുമാനത്തിനുള്ള സമയമാണിതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു
Comments