സിഡ്‌നി: പസഫിക്കിനെ കേന്ദ്രീകരിച്ച് നാലുരാജ്യങ്ങളുടെ പ്രതിരോധ വിദേശകാര്യ വാണിജ്യ കൂട്ടായ്മയായ ക്വാഡ് സഖ്യത്തിന്റെ യോഗം ഇന്ന്. ഇന്ത്യൻ വിദേശകാര്യമന്ത്രി ജയശങ്കറും മറ്റ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരും ഒത്തുചേരുന്ന യോഗം ഓസ്‌ട്രേലി യയിലാണ് നടക്കുന്നത്. റഷ്യ-ഉക്രൈൻ സംഘർഷ സാദ്ധ്യതയും അമേരിക്കയും സഖ്യ സേനകളും മറുവശത്തുമായി നിൽക്കുന്ന പശ്ചാത്തലത്തിലാണ് ക്വാഡ് സഖ്യത്തിന്റെ യോഗമെന്നതും നിർണ്ണായകമാണ്. മൂന്ന് ദിവസമാണ് ക്വാഡ് സഖ്യത്തിന്റെ യോഗം നടക്കുന്നത്.
ഇന്ത്യയുടെ വിദേശകാര്യമന്ത്രി എന്ന ചുമതലയിൽ എസ്.ജയശങ്കർ ആദ്യമായാണ് ഓസ്‌ട്രേലിയ സന്ദർശിക്കുന്നതെന്നതും ഇത്തവണത്തെ യാത്രയുടെ പ്രത്യേകതയായി വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. കൊറോണയുടെ ആഗോളതലത്തിലെ വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിന്റെ അവസാന പാദത്തിൽ നിൽക്കേ രാജ്യങ്ങളുടെ അതിർത്തികളിലെ നിയന്ത്രണങ്ങളും വ്യോമഗതാഗവും വാണിജ്യ വ്യാപാര ബന്ധങ്ങളുടെ സുതാര്യതയും ചർച്ചയാകും.
ക്വാഡ് സഖ്യം 2021 ഫെബ്രുവരിയിൽ വെർച്വൽ സംവിധാനത്തിലൂടെയാണ് ഏറ്റവും ഒടുവിൽ ചർച്ചകൾ നടത്തിയത്. മേഖലയിലെ തന്ത്രപരമായ നിരവധി വിഷയങ്ങളിൽ തീരുമാനവും മുന്നേയെടുത്തവയുടെ തുടർപ്രവർത്തനങ്ങളും ചർച്ചയാകുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പസഫിക് മേഖലയിലെ എല്ലാ ജനാധിപത്യ രാജ്യങ്ങളുടേയും സുരക്ഷയാണ് ക്വാഡ് സഖ്യത്തിന്റെ ആത്യന്തിക ലക്ഷ്യം. മേഖലയിലെ ജനാധിപത്യത്തിന്റെ പൊതുശത്രുവായി ചൈന മാറിയതാണ് ഈ ദശകത്തിലെ ഏറ്റവും വലിയ ദുരന്തമെന്നതാണ് ഫെബ്രുവരിയിലെ യോഗത്തിൽ എല്ലാ രാജ്യങ്ങളും എടുത്തു പറഞ്ഞത്. ജപ്പാനിൽ നടക്കാനിരിക്കുന്ന അഞ്ചാം ഘട്ട ചർച്ചകളുടെ പ്രാരംഭ നടപടികളും തീരുമാനിക്കും. ഇന്ത്യ ഓസ്‌ട്രേലിയ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി സ്‌കോട് മോറിസണിനേയും സന്ദർശിച്ച ശേഷമാകും ജയശങ്കർ മടങ്ങുക.
Comments