ബംഗളൂരു: ഹിജാബ് വിഷയത്തിൽ ഹർജിക്കാരായ മുസ്ലീം വിദ്യാർത്ഥിനികൾക്ക് തിരിച്ചടി. വിഷയത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരുടേയും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്. വിഷയം ദേശീയതലത്തിൽ ചർച്ച ചെയ്യുന്നത് ശരിയല്ലെന്നും ഉചിതമായ സമയത്ത് ഇടപെടലുകൾ ഉണ്ടാകുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻവി രമണ പറഞ്ഞു.
ഹിജാബ് വിഷത്തിൽ വിധി വരും വരെ കോളേജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന കർണ്ണാടക ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് മുസ്ലീം വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചത്. കേസ് ഈ മാസം 14ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചത്. ഈ ആവശ്യം സുപ്രീം കോടതി ഇന്നലേയും നിരസിച്ചിരുന്നു. കർണാടക ഹൈക്കോടതി വിഷയം ഗൗരവത്തോടെ പരിഗണിക്കുന്നുണ്ടെന്നാണ് ചീഫ് ജസ്റ്റിസ് എൻവി രമണ പറഞ്ഞത്.
കുട്ടികളുടെ അദ്ധ്യയനം മുടങ്ങുന്നു. ഇവർക്ക് കോളേജിൽ പോകാനുള്ള സൗകര്യം ഒരുക്കണം. ഹിജാബ് അവരുടെ മതപരമായ ആചാരത്തിന്റെ ഭാഗമാണ് അതിനായി ഒരു ഇടക്കാല ഉത്തരവിറക്കണമെന്നാണ് വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെയും ദേവദത്ത് കാമത്തും വാദിച്ചത്. എന്നാൽ മതതപരമായ ചിഹ്നങ്ങളുള്ള വസ്ത്രങ്ങൾ ധരിച്ച് സ്‌കൂളിലോ കോളേജിലോ പോകാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഹർജി തീർപ്പാകുന്നതു വരെ ഹിജാബ് ധരിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി നിരസിച്ചു.
കർണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഹിജാബ് വിവാദത്തിന് തുടക്കം കുറിക്കുന്നത്. ഉഡുപ്പിയിലെ സർക്കാർ കോളേജിലെ വിദ്യാർത്ഥികൾ ഹിജാബ് ധരിച്ച് ക്യാമ്പസിലേക്ക് വരാൻ തുടങ്ങിയതാണ് വിവാദങ്ങൾക്ക് കാരണം. ഹിജാബ് വസ്ത്രത്തിൽ പ്രതിഷേധിച്ച് മറ്റ് വിദ്യാർത്ഥികൾ കാവി നിറമുള്ള ഷോളും തലപ്പാവും ധരിച്ച് കോളേജിലെത്തി. ഇതോടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പ്രതിഷേധങ്ങൾക്ക് തുടക്കമിടുകയായിരുന്നു.
Comments