തിരുവനന്തപുരം : അമ്പലമുക്ക് ചെടി നഴ്‌സറിയിലെ ജീവനക്കാരിയെ മോഷണ ശ്രമത്തിനിടെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കന്യാകുമാരിയിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. തമിഴ്‌നാട് സ്വദേശിയായ രാജേഷ് എന്ന രാജേന്ദ്രനെ ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ പക്കൽ നിന്നും കവർന്ന മാല കന്യാകുമാരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വിറ്റെന്നാണ് രാജേന്ദ്രൻ പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കന്യാകുമാരിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നത്. കൊലപാതക സമയത്ത് ധരിച്ചിരുന്ന ഷർട്ടും, കൊല ചെയ്യാൻ ഉപയോഗിച്ച കത്തിയും മുട്ടടയിലുള്ള കുളത്തിൽ പ്രതി ഉപേക്ഷിച്ചിരുന്നു. രാജേന്ദ്രനെ ഇവിടെയെത്തിച്ചും തെളിവെടുപ്പ് നടത്തും. കൃത്യം നടത്തിയ ശേഷം ഇയാൾ മറ്റൊരു ടീ ഷർട്ട് ധരിച്ചാണ് തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടത്. പോലീസ് സംഘം തമിഴ്‌നാട്ടിൽ എത്തിയാണ് രാജേന്ദ്രനെ പിടികൂടിയത്. പേരൂർക്കടയിലെ ഒരു ചായക്കടയിൽ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു രാജേന്ദ്രൻ.
മോഷണ ശ്രമത്തിനിടെയുണ്ടായ സംഘട്ടനത്തിൽ രാജേന്ദ്രനും പരിക്കേറ്റിരുന്നു. മാലയെടുത്ത ശേഷം പേരൂർക്കടയിലെ ആശുപത്രിയിൽ എത്തി ചികിത്സ തേടിയ ശേഷമാണ് ഇയാൾ തമിഴ്‌നാട്ടിലേക്ക് പോയത്. സംഭവ ശേഷം സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജേന്ദ്രനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്.
Comments