ന്യൂഡൽഹി: വ്യവസായി രാഹുൽ ബജാജിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും. വാണിജ്യ, വ്യവസായ ലോകത്തിന് രാഹുൽ ബജാജ് ജി നൽകിയ ശ്രദ്ധേയമായ സംഭാവനകൾക്ക് അദ്ദേഹമെന്നും അനുസ്മരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
വ്യവസായം നടത്തുക എന്നതിനപ്പുറം അദ്ദേഹം സാമൂഹ്യ സേവനത്തിന് പ്രാധാന്യം നൽകിയ വ്യക്തിയായിരുന്നു രാഹുൽ ബജാജെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖമുണ്ടെന്നും നരേന്ദ്രമോദി ട്വിറ്ററിലൂടെ പ്രതികരിച്ചു.
രാഷ്‌ട്രപതി രാം നാഥ് കോവിന്ദും പ്രമുഖ വ്യവസായിയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി. രാഹുൽ ബജാജ് എന്ന വ്യവസായിയുടെ കരിയർ രാജ്യത്തിന്റെ തന്നെ കോർപ്പറേറ്റ് മേഖലയുടെ ഉയർച്ചയും ശക്തിയുമാണ് പ്രതിഫലിപ്പിച്ചത്. അദ്ദേഹത്തിന്റെ വിയോഗം വ്യവസായ ലോകത്ത് വലിയ നഷ്ടമാണെന്നും കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നതായും രാഷ്‌ട്രപതി ട്വിറ്ററിൽ പറഞ്ഞു.
ബജാജ് ഗ്രൂപ്പ് മുൻ ചെയർമാനായിരുന്ന രാഹുൽ ബജാജ് ഇന്ന് ഉച്ചയ്‌ക്കാണ് ലോകത്തോട് വിടപറഞ്ഞത്. 83-ാം വയസിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 40 വർഷത്തോളം ബജാജ് ഗ്രൂപ്പിന്റെ തലപ്പത്ത് പ്രവർത്തിച്ചയാളാണ് രാഹുൽ ബജാജ്.















