തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ കേരളം പൂർവ്വസ്ഥിയിലേക്ക് എത്തുകയാണ്. നിയന്ത്രണങ്ങളിൽ പലതും പൂർണ്ണമായും ഒഴിവാക്കിയതോടെയ സംസ്ഥാനത്തെ നിരവധി ഇടങ്ങൾ തുറക്കുന്നു. കഴിഞ്ഞ ആഴ്ചകളിൽ നിലനിന്നിരുന്ന വാരാന്ത്യ ലോക്ഡൗൺ കൂടി ഒഴിവാക്കി. ഇതോടെ ബീച്ചുകളും ടൂറിസം കേന്ദ്രങ്ങളും അവധി ദിവസങ്ങളിലും തുറക്കും.
കൊറോണ മൂന്നാം തരംഗ നിയന്ത്രങ്ങൾ ഇല്ലാത്ത ആദ്യത്തെ ഞായറാഴ്ചയാണ്. കഴിഞ്ഞ ആഴ്ച നടന്ന അവലോകന യോഗമാണ് വാരാന്ത്യ ലോക്ഡൗൺ ഒഴിവാക്കാൻ തീരുമാനിച്ചത്. തിങ്കളാഴ്ച്ച അംഗൻവാടികൾ മുതൽ സ്കൂളുകൾ വരെ തുറക്കും.
സ്കൂളുകൾ തുറക്കുമ്പോൾ നിലവിലെ അദ്ധ്യാപന രീതിയിൽ മാറ്റമുണ്ടാകില്ല. 1 മുതൽ 9 വരെയുള്ള ക്ലാസുകൾ ഉച്ചവരെയാകും പ്രവർത്തിക്കുക. വിദ്യാർത്ഥികളെ ബാച്ചുകളാക്കി തിരിച്ച്, പകുതി കുട്ടികൾ മാത്രം ക്ലാസിൽ നേരിട്ടെത്തിയാകും ക്ലാസ് നടക്കുക. നേരിട്ടുള്ള ക്ലാസുകൾക്കൊപ്പം ഡിജിറ്റൽ- ഓൺലൈൻ ക്ലാസുകളും ശക്തിപ്പെടുത്തുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചിട്ടുണ്ട്.
ക്ലാസുകൾ വൈകീട്ട് വരെയാക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്ന് ഉന്നതതലയോഗം ചേരും. തുടർന്ന് ചൊവ്വാഴ്ച്ച അദ്ധ്യാപകസംഘടനകളുമായും സർക്കാർ ചർച്ച നടത്തും. മുഴുവൻ തയാറെടുപ്പുകളും പൂർത്തിയാക്കിയ ശേഷമേ മുഴുവൻ കുട്ടികളെയും ഒരുമിച്ച് സ്കൂളിലെത്തിക്കുകയുള്ളൂ എന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
Comments