ന്യൂഡൽഹി: ഗാർഹിക പീഡനവും ലൈംഗികപീഡനവും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ അച്ചടക്ക ലംഘനമായി രേഖപ്പെടുത്തി പാർട്ടി ഭരണഘടന ഭേദഗതി ചെയ്യാനൊരുങ്ങി സിപിഎം. അച്ചടക്കലംഘനമായി കണക്കാക്കുന്ന കാര്യങ്ങൾ പാർട്ടി ഭരണഘടനയിൽ എഴുതിച്ചേർക്കാനാണ് സിപിഎം തീരുമാനം. പാർട്ടി കോൺഗ്രസുകളിൽ ഉയർന്ന നിർദ്ദേശം കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിവരം. ഇത് പ്രകാരം ലൈംഗിക, ഗാർഹിക പീഡന കേസിൽ പാർട്ടി അംഗം പെട്ടാൽ അത് ഗുരുതരമായ അച്ചടക്കലംഘനമായി തന്നെ കണക്കാക്കും.
പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള ഭരണഘടനാ ഭേദഗതികളെ കുറിച്ച് സിപിഎം കേന്ദ്രകമ്മിറ്റിയിൽ ചർച്ചകൾ നടന്നിരുന്നു. ഏപ്രിൽ ആറ് മുതൽ പത്ത് വരെ കണ്ണൂരിലാണ് ഇത്തവണത്തെ സിപിഎം പാർട്ടി കോൺഗ്രസ്. പാർട്ടിയുടെ തത്വങ്ങളോ ഭരണഘടനയോ ലംഘിക്കുന്നത് നേരത്തെ മുതൽ അച്ചടക്ക ലംഘനമായി കണക്കാക്കപ്പെട്ടിരുന്നു. പാർട്ടിക്കകത്ത് പരാതികൾ ഉയരുമ്പോഴും പാർട്ടി തത്വം ലംഘിച്ചിട്ടില്ലെന്ന് ആരോപണവിധേയർ മറുപടി നൽകുമായിരുന്നു. ഈ സാഹചര്യത്തിലാണ് കൃത്യം ചട്ടം വേണമെന്ന നിർദ്ദേശം പാർട്ടി അംഗീകരിച്ചത്.
Comments