ബെംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വസ്ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങൾക്കിടെ ഉഡുപ്പി ബിജെപി എംഎൽഎയ്ക്ക് വധഭീഷണി. എംഎൽഎ കെ രഘുപതി ഭട്ടിനാണ് ഫോൺകോളുകൾ വഴി വധഭീഷണി സന്ദേശം ലഭിച്ചത്.
തനിക്ക് ലഭിച്ച കോളുകളിൽ ഭൂരിഭാഗവും വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇന്റർനെറ്റ് കോളുകളാണെന്ന് കെ രഘുപതി ഭട്ട് അറിയിച്ചു. നേരത്തെ പ്രാദേശിക ഫോൺ നമ്പറുകളിൽ നിന്നും ഇത്തരത്തിൽ ഫോൺ കോളുകൾ വന്നിരുന്നു. വിഷയം ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും ഇത്തരം ഭീഷണികളെ താൻ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
ഹിജാബ് വിവാദത്തിൽ മുസ്ലീം പെൺകുട്ടികൾ ഉയർത്തുന്ന പ്രതിഷേധത്തിൽ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പങ്കുള്ളതായി ഉഡുപ്പി എംഎൽഎ പ്രതികരിച്ചിരുന്നു. പെൺകുട്ടികൾ നിരപരാധികളാണെന്നും അദ്ദേഹം പറഞ്ഞു. കേസിൽ എൻഐഎ അന്വേഷണം വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വധഭീഷണി സന്ദേശങ്ങൾ അദ്ദേഹത്തിന് ലഭിച്ചത്.
നിലവിൽ കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ് ഹിജാബ് വിഷയം. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഡ്രസ് കോഡ് എപ്രകാരം വേണമെന്നുള്ള കാര്യത്തിലാണ് തർക്കം നിലനിൽക്കുന്നത്. വിഷയത്തിൽ അന്തിമ വിധി വരുന്നതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വസ്ത്രം ധരിച്ച് പോകരുതെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
Comments