കണ്ണൂർ : തോട്ടടയിൽ വിവാഹ സംഘത്തിന് നേരെ ബോംബ് എറിഞ്ഞ പ്രതികൾ സിപിഎമ്മിന്റെ സജീവ പ്രവർത്തകർ. കണ്ണൂർ മേയർ ടി.ഒ മോഹനൻ ആണ് ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ നടത്തിയത്. ഞായറാഴ്ച രാത്രി പ്രതികൾ ബോംബ് ഏറ് പരിശീലനം നടത്തിയെന്നും മേയർ അറിയിച്ചു.
ചേലോറയിലെ മാലിന്യസംസ്‌കരണ സ്ഥലത്ത് അർദ്ധരാത്രിയിൽ ആയിരുന്നു പ്രതികൾ പരിശീലനം നടത്തിയത്. രാത്രി ഒരു മണിക്ക് പ്രദേശത്തു നിന്നും ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടയാതായാണ് പ്രദേശവാസികൾ പറയുന്നത്. കൊല്ലപ്പെട്ട ജിഷ്ണു ഉൾപ്പെടെയുള്ളവർ സിപിഎമ്മിന്റെ സജീവ പ്രവർത്തകർ ആണെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് വിവാഹ വീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടായത്. ഇത് നാട്ടുകാർ ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാൽ ഇവർ ബോംബുമായിട്ടാണ് പിന്നീട് വരുന്നത്. സംഭവം ആസൂത്രിതമായിരുന്നു. എല്ലാവരും ഒരേപോലെ വസ്ത്രം ധരിച്ചാണ് എത്തിയത്. കൊല്ലപ്പെട്ട ആളുടെയും, ആക്രമണം നടത്തിയവരുടെയും കയ്യിലും നെറ്റിയിലും ചുവന്ന റിബ്ബൺ കെട്ടിയിരുന്നു.
അതേസമയം സംഭവത്തിൽ ബോംബ് നിർമ്മിച്ചയാളുൾപ്പെടെ നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഏച്ചൂർ സ്വദേശികളായ റിജിൽ സി.കെ, സനീഷ്, അക്ഷയ്, ജിജിൽ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരുടെ സംഘത്തിലുള്ള മിഥുനാണ് ബോംബ് എറിഞ്ഞത്. ഇയാൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
ഏറുപടക്കം വാങ്ങിച്ച് അതിൽ സ്‌ഫോടക വസ്തു നിറച്ചാണ് പ്രതികൾ ബോംബ് നിർമ്മിച്ചത്. സ്‌ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ തങ്ങൾ വലിയവരാണെന്ന് മറ്റുള്ളവരെ അറിയിക്കുന്നതിന് വേണ്ടിയായിരുന്നു ഇവർ വിവാഹ സംഘത്തിന് നേരെ ആക്രമണം നടത്തിയത് എന്നാണ് പോലീസിന്റെ നിഗമനം.
Comments