അമൃത്സർ; പഞ്ചാബിൽ കോൺഗ്രസ് പാർട്ടി നേതാവ് പ്രിയങ്ക വദ്ര നേതൃത്വം നൽകിയ പ്രചാരണ റാലിയെ അഭിസംബോധന ചെയ്യാൻ വിസമ്മതിച്ച് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദു. പാർട്ടിക്കുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നുവെന്ന വാർത്തകൾ ശരിവയ്‌ക്കുന്ന തരത്തിലുള്ള കാഴ്ചകളായിരുന്നു കഴിഞ്ഞ ദിവസം പ്രചാരണ വേദിയിൽ കണ്ടത്. ധുരി അസംബ്ലി മണ്ഡലത്തിലെ രാജോമജ്‌റയിൽ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനാണ് സിദ്ദു വിസമ്മതിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഓരോ തവണ നിർബന്ധിക്കുമ്പോഴും സിദ്ദു ഇതിന് വിസമ്മതിക്കുന്നത് വീഡിയോയിൽ കാണാം.
മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ബൽവീർ സിങ് ഗോൾഡിക്ക് വേണ്ടി പ്രചാരണം നടത്താനാണ് പ്രിയങ്ക വദ്ര ഉൾപ്പടെയുള്ളവർ ഇവിടെ എത്തിയത്. പ്രിയങ്കയ്‌ക്ക് പുറമെ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നി, കോൺഗ്രസ് നേതാവ് സുനിൽ ജാഖർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കാനായി എത്തിയിരുന്നു. വേദിയിൽ ഛന്നിയുടെ അടുത്തായാണ് സിദ്ദുവും ഇരുന്നിരുന്നത്. സിദ്ദുവിനെ സംസാരിക്കാൻ വിളിക്കുമ്പോൾ താനില്ലെന്നും, ഛന്നിയെ വിളിക്കാനുമാണ് സിദ്ദു ആവശ്യപ്പെടുന്നത്. എഴുന്നേറ്റ് നിന്നതിന് ശേഷം താൻ സംസാരിക്കാനില്ലെന്നും സിദ്ദു പറയുന്നു.
തുടർന്ന് ഛന്നി പ്രസംഗിക്കാൻ എഴുന്നേൽക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഫെബ്രുവരി 20 ന് ഒറ്റഘട്ടമായിട്ടാണ് പഞ്ചാബിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. പഞ്ചാബിൽ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ചരൺജിത്ത് സിങ് ഛന്നിയെ പ്രഖ്യാപിച്ചിരുന്നു.
Comments