ന്യൂഡൽഹി: വാലന്റൈൻസ് ഡേയിൽ കോളേജിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി പ്രത്യേക സർക്കുലർ പുറത്തിറക്കി പാകിസ്താൻ യൂണിവേഴ്‌സിറ്റി. ഇന്നത്തെ ദിവസം വിദ്യാർത്ഥികൾ പാലിക്കേണ്ട പ്രത്യേക നിർദ്ദേശങ്ങളാണ് സർക്കുലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പാകിസ്താനിലെ ഇസ്ലാമിക് ഇന്റർനാഷണൽ മെഡിക്കൽ കോളേജാണ് ഇതിന് പിന്നിൽ. കോളേജിലെത്തുന്ന പെൺകുട്ടികൾ ഹിജാബും, ആൺകുട്ടികൾ നിസ്‌കാര തൊപ്പിയും ധരിച്ചിരിക്കണം. മാത്രമല്ല എതിർലിംഗത്തിൽ പെട്ടവരിൽ നിന്നും രണ്ട് മീറ്റർ അകലം കർശനമായും പാലിക്കണം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നില്‍ക്കുന്നത് അനുവദനീയമല്ലെന്നും സർക്കുലറിൽ പറയുന്നു.
വെള്ളിയാഴ്ചയാണ് കോളേജ് ഈ നിർദ്ദേശം വിദ്യാർത്ഥികൾക്ക് നൽകിയത്. വിദ്യാർത്ഥികൾ തെറ്റായ രീതിയിൽ രീതിയിൽ മുന്നോട്ട് പോകുന്നത് തടയാനും, മോശം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തടയാനും വേണ്ടിയാണ് ഈ നീക്കമെന്നാണ് കോളേജിന്റെ വാദം. കോളേജ് പുറത്തിറക്കിയ സർക്കുലർ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
യൂണിവേഴ്സിറ്റി ഡ്രസ്‌കോഡ് പ്രകാരം എല്ലാ വിദ്യാർത്ഥിനികളും തലയും കഴുത്തും നെഞ്ചും മറയ്‌ക്കുന്ന രീതിയിലുള്ള ഹിജാബ് ധരിച്ചിരിക്കണം. ആണുങ്ങൾ വെളുത്ത നിസ്‌കാര തൊപ്പികൾ കർശനമായി ധരിച്ചിരിക്കണം. കൂടാതെ, വാലന്റൈൻസ് ഡേ ആഘോഷിക്കുന്നവരെ പിടികൂടാനായി അധികൃതർ പ്രത്യേകമായി പട്രോളിങ് നടത്തും. ഇതിനായി 20 അംഗ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. നിയമങ്ങൾ ലംഘിക്കുന്നവർക്ക് 5000 പാകിസ്താനി രൂപയാണ് പിഴയെന്നും സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നു.
Comments