തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന് എതിരായ സോളാർ മാനനഷ്ടക്കേസ് വിധിക്കെതിരായ അപ്പീലിൽ ഉപാധിയുമായി കോടതി. മുൻ മുഖ്യമന്ത്രി വിഎസിന്റെ അപ്പീൽ അനുവദിക്കാൻ 15ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കോടതി അറിയിച്ചു. തുക കെട്ടി വെച്ചില്ലെങ്കിൽ തത്തുല്യ ജാമ്യം നൽകണം.
മാനനഷ്ടക്കേസിൽ 10,10,000 രൂപ ഉമ്മൻചാണ്ടിക്ക് നൽകണമെന്ന വിധിക്കെതിരെയായിരുന്നു വിഎസ് അച്യുതാനന്ദൻ അപ്പീൽ നൽകിയത്. ഇതോടെ മാനനഷ്ട തുക നൽകണമെന്ന ഉത്തരവിൽ സ്റ്റേ അനുവദിച്ചു.
സോളാർ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ അപകീർത്തി പരാമർശം നടത്തിയെന്നായിരുന്നു വിഎസിനെതിരായ കേസ്. തുടർന്ന് തിരുവനന്തപുരം കീഴ്ക്കോടതിയാണ് കേസിൽ മാനനഷ്ടതുക നൽകണമെന്ന് ഉത്തരവിട്ടത്. ഇതിൽ വിഎസ് സമർപ്പിച്ച അപ്പീലിനെ തുടർന്ന് ജില്ലാ കോടതി സ്റ്റേ അനുവദിച്ചു. എന്നാൽ 15 ലക്ഷം രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് ജില്ലാ കോടതി സ്റ്റേ അനുവദിച്ചത്.
10 ലക്ഷം രൂപ മാനനഷ്ട തുക കൊടുക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യുന്നതിന് കോടതിയിൽ 15 ലക്ഷം രൂപ കെട്ടിവെക്കണമെന്നാണ് ഉപാധി. അഭിഭാഷകരായ ചെറുന്നിയൂർ ശശിധരൻ നായർ, വിഎസ് ഭാസുരേന്ദ്രൻ നായർ, ദിൽമോഹൻ എന്നിവർ മുഖേനയാണ് അപ്പീൽ ഫയൽ ചെയ്തത്. വസ്തുതകൾ പരിഗണിക്കാതെയാണ് കീഴ്ക്കോടതി വിധി പുറപ്പെടുവിച്ചതെന്ന് വിഎസ് പ്രതികരിച്ചിരുന്നു.
Comments