കാബൂൾ: തട്ടിക്കൊണ്ട് പോയ സ്ത്രീ ആക്ടിവിസ്റ്റുകളെ മോചിപ്പിച്ച് താലിബാൻ ഭീകരർ. യുഎൻ അടക്കം പ്രതിഷേധിച്ചതിന് പിന്നാലെയാണ് ഭീകരർ സ്ത്രീകളെ വിട്ടയച്ചത്. ഇതോടെ സ്ത്രീകളെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്നുള്ള ഭീകരരുടെ വാദം പൊളിയുകയാണ്.
അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി തെരുവിൽ പ്രക്ഷോഭം നടത്തിയതിനാണ് താലിബാൻ സ്ത്രീകളെ തട്ടിക്കൊണ്ട് പോയതെന്ന് നേരത്തെ തെളിഞ്ഞിരുന്നു. എന്നാൽ ഇതെല്ലാം നിഷേധിച്ച് താലിബാൻ രംഗത്തെത്തിയിരുന്നു.
സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ട നാലു സ്ത്രീകളാണ് ഇന്ന് പുറത്തുവന്നതെന്ന് യു എൻ മിഷൻ വാർത്താ കുറിപ്പിൽ അറിയിച്ചു. മുർസൽ അയാർ, പർവാന ഇബ്രാഹിം, തമന്ന പയാനി, സഹ്റ മുഹമ്മദലി എന്നിവരാണ് മോചിതരായത്. ഇക്കാര്യം യു എൻ അസിസ്റ്റൻസ് മിഷൻ ഇൻ അഫ്ഗാനിസ്ഥാൻ സ്ഥിരീകരിച്ചിട്ടുണ്ട്.
അവകാശങ്ങൾക്ക് വേണ്ടി തെരുവിലിറങ്ങിയ സ്ത്രീകളെ അർദ്ധരാത്രി വീടുകളിലെത്തിയും മറ്റുമായിരുന്നു ഭീകരർ തട്ടിക്കൊണ്ട് പോയിരുന്നത്. പ്രതിഷേധക്കാരോടുള്ള പകപോക്കലിനാണ് നേതാക്കളെ തട്ടിക്കൊണ്ട് പോയിരിക്കുന്നതെന്നും ഇത് ഭീകരരുടെ പതിവ് രീതിയാണെന്നും വനിതാ സംഘടനകൾ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുഎൻ അടക്കമുള്ള സംഘടനകളും രാജ്യങ്ങളും രംഗത്ത് വന്നതും താലിബാൻ സംഘർഷത്തിലാവുകയും ചെയ്തത്.
Comments