ഡെറാഡൂൺ: കടുത്ത ശൈത്യത്തിനിടയിലും അറുപതു ശതമാനത്തിലേറെ വോട്ടർമാർ ജനസമ്മതി രേഖപ്പെടുത്തിയതിൽ നന്ദി അറിയിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌ക്കർ സിംഗ് ധാമി. കടുത്ത പ്രതിസന്ധികളെ അതിജീവിച്ചും ജനങ്ങൾ നൽകിയത് മികച്ച പിന്തുണ യാണെന്നും സംസ്ഥാനത്തിന്റെ കരുത്ത് ഇത്തരം ശക്തരായ ജനകീയ മുന്നേറ്റമാണെന്നും ധാമി പറഞ്ഞു.
ഒറ്റ ഘട്ടമായി ഇന്നലെയാണ് ഉത്തരാഘണ്ടിലെ തെരഞ്ഞെടുപ്പ് നടന്നത്. ഉച്ചവരെ 30 ശതമാനം മാത്രമായിരുന്ന പോളിംഗ് ശതമാനം പക്ഷെ വൈകിട്ട് 6 മണിക്ക് സമാപിക്കുമ്പോഴേക്കും 62.5 ശതമാനത്തിലേക്ക് എത്തുകയായിരുന്നു. 70 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
ബിജെപിയും കോൺഗ്രസ്സും പരസ്പരം ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസും മത്സര രംഗത്തുണ്ടായിരുന്നു. 2017ൽ 57 സീറ്റുകൾ നേടിയാണ് ബിജെപി അധികാര ത്തിലെത്തിയത്. ഹിമാലയൻ സംസ്ഥാനത്തെ റോഡ്-റെയിൽ-വിമാന സംവിധാനങ്ങൾ വരെ ഒരുക്കി നരേന്ദ്രമോദി സർക്കാർ അതിവേഗം പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന വികസന നേട്ടങ്ങളാണ് ബിജെപി മുന്നോട്ട് വെയ്‌ക്കുന്നത്. ദേവഭൂമിയായി അറിയപ്പെടുന്ന കേദാർനാഥ് അടക്കമുള്ള അന്താരാഷ്‌ട്ര തീർത്ഥാടന കേന്ദ്രങ്ങളുടെ സംസ്ഥാനം സൈനിക കുടുംബങ്ങളുടെ കരുത്തിലും ശ്രദ്ധേയമാണ്. അന്തരിച്ച മുൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവതിന്റെ സംസ്ഥാനം എന്ന അഭിമാനത്തിലുമാണ് ഇവിടത്തെ ജനത ജീവിക്കുന്നത്.
Comments