സിഡ്‌നി: അന്താരാഷ്‌ട്ര വിപണിയിൽ ആയിരം ഡോളർ വിലമതിക്കുന്ന ‘ഡയമണ്ട് പെരുമ്പാമ്പിനെ’ ചവറ്റുകുട്ടയ്‌ക്കുള്ളിൽ കണ്ടെത്തി. ബാർബർ ഷോപ്പിന് മുന്നിലുള്ള ചവറ്റുകുട്ടയിലാണ് അപൂർവയിനം പാമ്പായ ഡയമണ്ട് പൈത്തണിനെ കണ്ടെത്തിയത്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ഓക്‌സഫോഡ് സ്ട്രീറ്റിലാണ് സംഭവം.
പാമ്പിനെ കണ്ട വഴിപോക്കാൻ ഉടൻ തന്നെ അതിനെയെടുത്ത് ലെതർ ബാഗിലാക്കി കൊണ്ടുപോയിരുന്നു. വിവരമറിഞ്ഞ് പോലീസെത്തുന്നതിന് മുമ്പേ പാമ്പും വഴിപോക്കനും സ്ഥലംവിട്ടു. പാമ്പിനെ വിൽപന നടത്താനാണ് വഴിപോക്കൻ കൊണ്ടുപോയതെന്ന് സംശയിച്ചെങ്കിലും പാമ്പുമായി വെറ്ററിനറി ഡോക്ടറെ സമീപിക്കാനായിരുന്നു അയാൾ പോയത്. ഇയാൾ ഹെർപ്പറ്റോളജിസ്റ്റായിരുന്നുവെന്ന വിവരം പിന്നീട് തെളിഞ്ഞു.
പെരുമ്പാമ്പിന്റെ ശരീരത്തിൽ നിസാര പരിക്കുകൾ ഉണ്ടായിരുന്നതായി ഡോക്ടർ കണ്ടെത്തി. പോലീസെത്തിയതോടെ ഡയമണ്ട് പെരുമ്പാമ്പിനെ ഹെർപ്പറ്റോളജിസ്റ്റായ ബെന്നി ഐസ്മാൻ സുരക്ഷിതമായി ഏൽപ്പിച്ചു. നിലവിൽ സിഡ്‌നി മൃഗസംരക്ഷണ വകുപ്പിന്റെ കൈവശമാണ് പാമ്പുള്ളത്.
ഔദ്യോഗിക പരിശീലനം ലഭിച്ചിട്ടില്ലാത്ത ജനങ്ങൾ ഓസ്‌ട്രേലിയയിൽ പാമ്പിനെ പിടികൂടുന്നത് നിരോധിച്ചിട്ടുണ്ട്. രാജ്യത്ത് പാമ്പുകടിയേറ്റ് പരിക്കേൽക്കുന്ന സംഭവങ്ങളിൽ 80 ശതമാനവും പാമ്പിനെ പിടികൂടാൻ ശ്രമിക്കുമ്പോഴാണെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ പശ്ചാത്തലത്തിലാണ് പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.
പൊതുവെ അപൂർവമായി കാണപ്പെടുന്ന പെരുമ്പാമ്പാണ് ഡയമണ്ട് പൈത്തൺ. ഇവ കടിക്കുമെങ്കിലും വിഷമില്ലാത്തവയാണ്. പലരും ഇവയെ വളർത്താറുണ്ട്. ചവറ്റുകുട്ടയിൽ കണ്ടെത്തിയ ഡയമണ്ട് പെരുമ്പാമ്പിനെ അതിന്റെ ഉടമസ്ഥൻ ഉപേക്ഷിച്ച് കളഞ്ഞതാണെന്നാണ് പോലീസിന്റെ നിഗമനം.
Comments