അബുദാബി: തുർക്കി പ്രസിഡൻറ് റജബ് ത്വയിബ് എർദോഗാൻ യു.എ.ഇ സന്ദർശനത്തിനിടെ ഒപ്പുവെച്ചത് 13 കരാറുകൾ. 10 വർഷത്തിനിടെ ആദ്യമായാണ് അദ്ദേഹം യുഎഇയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തുന്നത്. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപസർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാനുമായി എർദോഗാൻ കൂടിക്കാഴ്ച നടത്തി.
അബുദാബി ഖസ്ർ അൽ വതൻ കൊട്ടാരത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ആരോഗ്യം, കൃഷി, ഗതാഗതം, വ്യവസായം, ആധുനിക സാങ്കേതിക വിദ്യ, പ്രതിരോധം, കാലാവസ്ഥ, സംസ്‌കാരം, ദുരന്ത നിവാരണം, മീഡിയ, യുവജന വികസനം തുടങ്ങിയ മേഖലകളിലാണ് കരാറുകൾ ഒപ്പുവെച്ചത്. എക്‌സ്‌പോയിലും എർദോഗാൻ സന്ദർശനം നടത്തി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം അദ്ദേഹത്തെ സ്വീകരിച്ചു.
അതേസമയം, പതിറ്റാണ്ടിനിടെ ആദ്യമായി യു.എ.ഇയിൽ എത്തിയ എർദോഗാന് ഊഷ്മള സ്വീകരണമാണ് രാജ്യം ഒരുക്കിയത്. ബുർജ് ഖലീഫ അടക്കം രാജ്യത്തെ പ്രധാന കെട്ടിടങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലുമെല്ലാം തുർക്കി പതാക തെളിഞ്ഞു. ശൈഖ് മുഹമ്മദ് ബിൻ സായിദ് നേരിട്ടെത്തിയാണ് എർദോഗാനെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. നയതന്ത്ര ബന്ധത്തിലെ പുതിയ അധ്യായമായിരിക്കും ഇതെന്ന് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫയുടെ ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് പറഞ്ഞു.
കഴിഞ്ഞ മാസങ്ങളിലായി ടർക്കിഷ് കമ്പനികൾ യു.എ.ഇയിൽ കൂടുതലായി ചുവടുറപ്പിച്ചിരുന്നു. വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതോടെ കൂടുതൽ ടർക്കിഷ് സ്ഥാപനങ്ങൾ ഇവിടേയ്‌ക്ക് എത്തുമെന്നാണ് പ്രതീക്ഷ. രണ്ട് മാസം മുൻപ് തുർക്കിയിലെ അങ്കാറയിലെത്തി എർദോഗാനുമായി ശൈഖ് മുഹമ്മദ് ബിൻ സായിദ് കൂടിക്കാഴ്ച നടത്തിയിരുന്നു. തുർക്കിയിൽ പത്ത് ബില്യൺ ഡോളറിന്റെ നിക്ഷേപം അന്ന് പ്രഖ്യാപിച്ചിരുന്നു.
Comments