തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസിൽ പബ്ലിക് പ്രോസിക്യൂട്ടറായി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി രാജേന്ദ്രനെ നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കി. പാലക്കാട് നിന്നുള്ള രാജേഷ് എം മേനോൻ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറാണ്. മധുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിയമനം. 18ന് ആണ് മണ്ണാർക്കാട് എസ്സി, എസ്ടി കോടതി കേസ് പരിഗണിക്കുക.
മധുവിന്റെ കേസിൽ പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സംസ്ഥാന പട്ടികജാതി ഗോത്രവർഗ കമ്മീഷൻ നിയമവകുപ്പ് സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാകാത്തതിനാൽ വിചാരണ നീണ്ടു പോകുന്നുവെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നിയമവകുപ്പ് സെക്രട്ടറിയെ സമീപിച്ചത്. മധുവിന്റെ കേസ് വാദിക്കുന്ന ദിവസം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരായിരുന്നില്ല.
കേസിൽ നിന്ന് ഒഴിയാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡിജിപിയ്ക്ക് നേരത്തെ കത്ത് നൽകിയിരുന്നു. സർക്കാർ നിയോഗിച്ച വി.ടി രഘുനാഥാണ് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചത്. ഇക്കാരണത്താൽ അദ്ദേഹം കോടതിയിൽ ഹാജരായിരുന്നില്ല. കേസ് പരിഗണിക്കവെ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്നും കോടതി ചോദിച്ചിരുന്നു.
2018 ഫെബ്രുവരി 22നാണ് കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച മധുവിന്റെ കൊലപാതകം നടന്നത്. അട്ടപ്പാടിയിലെ വനവാസി യുവാവ് മധുവാണ് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായത്. മോഷണക്കുറ്റം ആരോപിച്ച് മധുവിനെ ആൾക്കൂട്ടം കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ കേരളത്തിൽ വൻ പ്രതിഷേധങ്ങളാണ് ഉയർന്നത്.
Comments