കൊച്ചി: ഓടി നടന്ന് വാദിക്കുന്ന വക്കീലും ഒരു മിനിറ്റ് സമയം പോലും വിശ്രമിക്കാതെ വാദം കേൾക്കുന്ന ജഡ്ജിയും തമ്മിലുള്ള വാദപ്രതിവാദങ്ങൾക്കാണ് ഇന്ന് ഹൈക്കോടതി വേദിയായത്.
കേസുകളുടെ എണ്ണവും അവയുടെ വാദങ്ങളും കാരണം വെള്ളം കുടിക്കാൻ പോലും സമയമില്ലെന്നാണ് ഹൈക്കോടതിയിലെ ഒരു ജഡ്ജി പറയുന്നത്. കേസുകളുടെ ആധിക്യത്താൽ ഉച്ചഭക്ഷണം വരെ കഴിച്ചെന്ന് വരുത്തിയാണ് വാദം കേൾക്കുന്നതെന്ന് ഹൈക്കോടതി ജഡ്ജി നിസ്സഹായതയോടെ പറയുന്നു.
കേസുകൾ പട്ടിക പ്രകാരം പരിഗണിച്ചു വരുന്നതിനിടെ മറ്റൊരു കോടതിയിലായതിനാൽ ഹാജരാകാൻ സാധിക്കാതെ പോയ ഒരു വക്കീൽ തന്റെ കേസ് പരിഗണിക്കാമോ എന്ന് ചോദിച്ചപ്പോഴാണ് ജഡ്ജി തന്റെ അവസ്ഥ തുറന്ന് പറഞ്ഞത്.
കേസുകൾ തീർക്കാനുള്ളത് ജഡ്ജി ചൂണ്ടിക്കാണിച്ചപ്പോൾ തിങ്കളാഴ്ച പരിഗണിക്കാമോ എന്നായി വക്കീൽ.ധൃതി പിടിച്ചിട്ട് കാര്യമില്ലെന്ന് ജഡ്ജിയും. എല്ലാവർക്കും തിരക്കാണ്. നിങ്ങളുടെ കാര്യം മാത്രമല്ല’ എന്നു ജഡ്ജി പറഞ്ഞപ്പോൾ ‘മനസിലായി മൈലോഡ്, എന്നാലും തിങ്കളാഴ്ച പരിഗണിക്കാമോ എന്ന് അഭിഭാഷകനും.
മനസിലായെങ്കിൽ കൂടുതൽ ജഡ്ജിമാരെ നിയമിക്കാൻ ആവശ്യപ്പെടാനായിരുന്നു ജഡ്ജിയുടെ മറുപടി. എന്തായാലും കേസ് പരിഗണിക്കുന്ന കാര്യത്തിൽ തീരുമാനമാകാതെയാണ് സംഭാഷണം അവസാനിച്ചത്.ഒടുവിൽ കേസ് പിന്നീട് പരിഗണിക്കാമെന്ന് ജഡ്ജിയുടെ നിർദ്ദേശം അനുസരിച്ച് മടങ്ങുകയായിരുന്നു വക്കീൽ.















