ഭുവനേശ്വർ: 40 വർഷത്തിനിടെ ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി 14 സ്ത്രീകളെ വിവാഹം ചെയ്തയാളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. 66കാരനായ ബിദ്ധു പ്രകാശ് സൈ്വൻ ആണ് ഒഡീഷയിൽ അറസ്റ്റിലായത്. 14 സ്ത്രീകളെ ഇയാൾ വിവാഹം കഴിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ ബിദ്ധു വിവാഹം കഴിച്ച മൂന്ന് പേരെ കൂടി പോലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്. നിലവിൽ ഇയാളുടെ വിവാഹത്തട്ടിപ്പിൽ കുടുങ്ങിയവരുടെ എണ്ണം 17 ആയിരിക്കുകയാണ്. ഈ എണ്ണത്തിൽ ഇനിയും വർദ്ധനവ് ഉണ്ടായേക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
ഒഡീഷയിലെ കേന്ദ്രപാറ സ്വദേശിയാണ് ഇയാൾ. ഡൽഹി, പഞ്ചാബ്, അസം, ജാർഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഇയാൾക്ക് ഭാര്യമാരുണ്ട്. ഡോക്ടർ, പോലീസ് ഉദ്യോഗസ്ഥൻ, സർക്കാർ ജീവനക്കാരൻ തുടങ്ങീ ഉന്നത പദവികളിലേതിലെങ്കിലും ഉള്ള ആളാണെന്ന് വിശ്വസിപ്പിച്ചാണ് വിവാഹം കഴിക്കുന്നത്. മാട്രിമോണിയൽ സൈറ്റ് വഴിയാണ് തന്റെ ഇരകളെ ഇയാൾ കണ്ടെത്തിയിരുന്നത്. ഉയർന്ന ജോലിയും വരുമാനവുമുള്ള സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. സ്ത്രീകളുടെ കൈവശമുള്ള പണമാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. വിവാഹം ചെയ്ത് കുറച്ച് നാൾ ഭാര്യയ്‌ക്കൊപ്പം താമസിച്ച ശേഷം മുങ്ങുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പോലീസ് വ്യക്തമാക്കി. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക വരെ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം.
1982ലാണ് ആദ്യ വിവാഹം കഴിക്കുന്നത്. 20 വർഷങ്ങൾക്ക് ശേഷം 2002ലാണ് രണ്ടാമത്തെ വിവാഹം കഴിക്കുന്നത്. ഈ രണ്ട് വിവാഹങ്ങളിലുമായി അഞ്ച് മക്കളുണ്ട്. 2002നും 2020നും ഇടയിൽ മാട്രിമോണിയൽ സൈറ്റ് വഴിയാണ് മറ്റ് സ്ത്രീകളെ കണ്ടെത്തി വിവാഹം ചെയ്തത്. ആദ്യ ഭാര്യമാരുടെ അറിവില്ലാതെയായിരുന്നു ബാക്കി വിവാഹങ്ങൾ കഴിച്ചത്. ആഡംബര ഫ്ളാറ്റുകളിലായിരുന്നു ഇയാളുടെ താമസം. ഡൽഹിയിൽ സ്‌കൂൾ അധ്യാപികയായിരുന്ന യുവതിയെ ആണ് ഇയാൾ അവസാനമായി വിവാഹം ചെയ്തത്. ഇവർക്കൊപ്പം ഒഡീഷയിൽ താമസിച്ച് വരികയായിരുന്നു. ഭർത്താവ് നേരത്തേയും വിവാഹങ്ങൾ കഴിച്ചിട്ടുണ്ടെന്നറിഞ്ഞ ഈ സ്ത്രീയാണ് പോലീസിൽ പരാതി നൽകിയത്. തുടർന്നാണ് ഭുവനേശ്വറിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്ന ഇയാളെ പിടികൂടിയത്.
Comments