വാഷിംഗ്ടൺ: ഇന്തോ-പസഫിക് മേഖലയിൽ എല്ലാ രാജ്യങ്ങൾക്കും ഏതുകാര്യത്തിലും എന്നും ആശ്രയിക്കാവുന്ന രാജ്യമാണ് ഇന്ത്യയെന്ന് അമേരിക്ക. യു.എസ് വിദേശകാര്യ വകുപ്പിന്റെ സെക്രട്ടറിമാരിൽ ഒരാളായ ഡാനിയേൽ ക്രിറ്റൻബ്രിങ്കാണ് ഇന്ത്യയെ പ്രശംസിച്ചത്. പസഫിക് മേഖലയിൽ ഇന്ത്യ ഒഴിച്ചുകൂടാനാകാത്ത ശക്തിയായിരിക്കുന്നു. റഷ്യൻ വിഷയത്തിലും ചർച്ചകളിൽ ആശ്രയിക്കാവുന്ന ഏകരാജ്യം ഇന്ത്യയാണെന്നും ഡാനിയേൽ പറഞ്ഞു.
ഇന്തോ-പസഫിക് മേഖലയിൽ ചുരുങ്ങിയ കാലംകൊണ്ടുണ്ടായ എല്ലാ സമ്മർദ്ദങ്ങളും നിരവധി രാജ്യങ്ങളെയാണ് ബാധിച്ചിട്ടുള്ളത്. എന്നാൽ ക്വാഡ് സഖ്യത്തിന്റെ രൂപീകരണത്തിലൂടെ ഇന്ത്യ ലോകരാജ്യങ്ങൾക്ക് എന്നും വിശ്വസിക്കാവുന്ന കഴിവുറ്റ രാജ്യമാണെന്ന് തെളിയിച്ചിരിക്കുന്നു. ചൈനയുടെ ഭീഷണിയെ ഫലപ്രദമായി നേരിടാൻ കഴിഞ്ഞ രാജ്യം മേഖലയിലെ ശാന്തിയും സമാധാനവും കാത്തുസൂക്ഷിക്കുന്നതിൽ നിർണ്ണായകമാണെന്നും ഡാനിയേൽ എടുത്തുപറഞ്ഞു.
ഡാനിയേലിനൊപ്പം തെക്കൻ ഏഷ്യയുടെ ചുമതലവഹിക്കുന്ന സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥൻ ഡൊണാൾഡ് ലൂവും ഇന്ത്യയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ഇന്ത്യ അമേരിക്കയ്‌ക്ക് വെറുമൊരു പങ്കാളിമാത്രമല്ല അതിനേക്കാളേറെ തന്ത്രപരമായ ബന്ധമാണുള്ളതെന്നും ലൂ പറഞ്ഞു. ഇന്ത്യ ഒരു രാജ്യം എന്നതിനപ്പുറമുള്ള നിത്യേനയുള്ള ഇടപെടലാണ് അമേരിക്കയ്‌ക്കുള്ളത്. എല്ലാ ഡിപ്പാർട്ടുമെന്റുകളും പരസ്പരം അറിഞ്ഞ് പ്രവർത്തിക്കുകയാണ്. തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ ദൈനംദിന വിഷയങ്ങളിൽ ഇന്ത്യയുടെ നിരീക്ഷണവും ഇടപെടലും അവശ്യഘട്ടത്തിൽ സഹായം നൽകുന്ന വേഗതയും അതിശയകരമെന്നും ലൂ പറഞ്ഞു.
മേഖലയിലെ യുക്രയ്ൻ-റഷ്യാ സംഘർഷത്തിലും ഇന്ത്യയുടെ നിലപാട് ഏറെ നിർണ്ണായ കമാണ്. ഓസ്‌ട്രേലിയയിൽ നടത്തിയ ചർച്ചകളിൽ ഇന്ത്യ റഷ്യയുടെ സമീപനത്തിലെ അപാകതകൾ വ്യക്തമാക്കിയിരുന്നു. റഷ്യയുമായി അതിനാൽ തന്നെ സുതാര്യമായ ചർച്ചകളാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും അതിന് ഇന്ത്യയുടെ സഹായം നിർണ്ണായകമാണെന്നും ലൂ വ്യക്തമാക്കി.
Comments