കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ സഹോദരൻ അനൂപിനോട് തിങ്കളാഴ്ച ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദ്ദേശം നൽകി. അതേസമയം, കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തനിക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കാനുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് ഇല്ലെന്നാണ് ദിലീപിന്റെ വാദം.
ഗൂഢാലോചന കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനോട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അനൂപ് ഹാജരാകാത്തതിനെ തുടർന്ന് വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് പതിച്ച് തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പരിശോധനയ്‌ക്ക് ഹാജരാക്കിയ അനൂപിന്റെ ഒരു ഫോണിന്റെ ഫലം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഹാജരാകണമെന്ന് ആവശ്യപ്പെട്ടത്.
ദിലീപിന്റെ സഹോദരീഭർത്താവ് സുരാജിനെയും ദിലീപിനെയും അടുത്ത ദിവസം ചോദ്യം ചെയ്യലിന് വിളിച്ചേക്കും. ഇവരുടെ ഫോൺ പരിശോധനാഫലം നാളെ ലഭിക്കും. ഇതിന് ശേഷമായിരിക്കും ഹാജരാവാനുള്ള തീയതി നിശ്ചയിക്കുക. കേസിൽ ഈ പരിശോധനാഫലങ്ങൾ നിർണായകമാണെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തൽ.
Comments