ന്യൂഡല്‍ഹി : ചൈനീസ് സ്ഥാപനങ്ങള്‍ക്കും മൊബൈല്‍ ആപ്പുകള്‍ക്കും എതിരെയുള്ള ഇന്ത്യയുടെ നടപടികള്‍ അനിയന്ത്രിതമാവുന്നുവെന്ന് ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസ്. ഈ നടപടികൾ “ചൈനയിൽ നിന്നുള്ള ബിസിനസുകൾക്ക് നേരെയുള്ള രാഷ്ട്രീയ പ്രേരിത അടിച്ചമർത്തലുകൾ” അല്ലാതെ മറ്റൊന്നുമല്ലെന്നും, സർക്കാർ മുഖപത്രമായ ഗ്ലോബൽ ടൈംസ് പറഞ്ഞു.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാണിച്ച് 54 ചൈനീസ് ആപ്പുകള്‍ക്ക് അടുത്തിടെ ഇന്ത്യ നിരോധനം പ്രഖ്യാപിച്ചിരുന്നു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളമുള്ള ചൈനീസ് ടെക് കമ്പനിയായ ഹുവാവേയുടെ രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് ബുധനാഴ്ച റെയ്ഡും നടത്തിയിരുന്നു. ഇതിനെ കുറിച്ചാണ് എഡിറ്റോറിയൽ.
കമ്പനികള്‍ക്കെതിരെയുള്ള നടപടികളില്‍ ചൈനീസ് അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചതായും ചൈനീസ് സ്ഥാപനങ്ങളോട് മാന്യമായി പെരുമാറണമെന്നാവശ്യപ്പെട്ടതായും ഗ്ലോബല്‍ ടൈംസ് പറയുന്നു.
ചൈനീസ് കമ്പനികള്‍ക്ക് നിയമപരമായുള്ള അവകാശങ്ങള്‍ക്കും താല്പര്യങ്ങള്ക്കും എതിരാണ് ഈ നടപടികളെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം വക്താവ് ആരോപിച്ചു. ചൈന ഇതില്‍ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നു.
ഹുവാവേയ്ക്ക് മുമ്പ്, സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി ഉൾപ്പെടെ നിരവധി ചൈനീസ് കമ്പനികൾ ഇന്ത്യ ലക്ഷ്യമിട്ടു . ജനുവരിയിൽ, നികുതിയായി 6.53 ബില്യൺ രൂപ (87.8 മില്യൺ ഡോളർ) നൽകണമെന്ന് ഷവോമിയോട് ഇന്ത്യ ഉത്തരവിട്ടതായും എഡിറ്റോറിയലിൽ പറയുന്നു.
ചൈനയുടെ നിയമാനുസൃതമായ അവകാശങ്ങൾക്കും താൽപ്പര്യങ്ങൾക്കും ഗുരുതരമായ ഹാനി വരുത്തിയ ഇന്ത്യയുടെ നീക്കങ്ങൾ “അക്രമ നടപടികളുടെ ഒരു പരമ്പര” ആണെന്നും പത്രം പറയുന്നു.
ഇന്ത്യ ചൈനയുടെ ക്ഷമ നിരന്തരം പരീക്ഷിക്കുകയാണെങ്കിലും ഇന്ത്യയോട് പകരത്തിന് പകരം നടപടി സ്വീകരിക്കില്ല.വിവേചനപരമായ നടപടികൾ നേരിടുന്നിടത്തെല്ലാം ചൈന താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും ഗ്ലോബല്‍ ടൈംസ് പറഞ്ഞു.
Comments