മുംബൈ: അഴുകിയ ചിക്കൻ കൊണ്ട് ഉണ്ടാക്കിയ ഷവർമ കഴിച്ച് 19 കാരൻ മരിച്ചു. മുംബൈ സ്വദേശി പ്രതിമേഷ് ഭോക്‌സെയാണ് മരിച്ചത്. ഇതേ സമയത്ത് കടയിൽ നിന്ന് ഷവർമ കഴിച്ച പലരുടേയും ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിമേഷിന്റെ കുടുംബത്തിന്റെ പരാതിയിൽ കടയുടമകളായ ആനന്ദ് കാംബ്ലെ, മുഹമ്മദ് അഹമ്മദ് റാസ എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മെയ് 3 ന് വൈകുന്നേരം 6 മണിയോടെയാണ് ട്രോംബെ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കടയിൽ നിന്ന് പ്രതിമേഷ് ഷവർമ കഴിച്ചത്. അടുത്ത ദിവസം രാവിലെ യുവാവിന് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടു. ആദ്യം സമീപത്തുള്ള ക്ലിനിക്കിൽ ചികിത്സ തേടിയെങ്കിലും ആരോഗ്യം വഷളാവുകയായിരുന്നു. തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച പ്രതിമേഷ് മേയ് ഏഴിന് രാവിലെയാണ് മരിച്ചത്.
കേടായ കോഴിയിറച്ചിയിൽ ഉണ്ടാക്കിയ ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ വിഷബാധയാണ് മരണത്തിലേക്ക് നയിച്ചതെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി. തുച്ഛമായ വിലയിൽ ലഭിക്കുന്ന കേടായ ചിക്കനാണ് കടയുടമ ഷവർമയ്‌ക്കായി ഉപയോഗിച്ചിരുന്നതെന്ന് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. ഐപിസി 304, 336, 273/34 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.















