സ്വന്തം വേദനയിലും സമപ്രായക്കാരായ അർബുധ ബാധിതർക്കായി മുടി മുറിച്ച് നൽകിയ ശ്രീഭദ്രയെ അഭിനന്ദിച്ച് സുരേഷ് ഗോപി എംപി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും ഫോണിലൂടെ ആശ്വാസമായെത്തി. കീമോ കഴിഞ്ഞ കുട്ടികൾക്കായി സ്വന്തം തലമുടി മുറിച്ചുനൽകിയ ശ്രീഭദ്രയുടെ കഥ കഴിഞ്ഞ ദിവസം ജനം ടിവിയാണ് പുറത്തുകൊണ്ടുവന്നത്.
ഉദരസംബന്ധമായ രോഗത്തിന് ഏഴ് വർഷം മുൻപ് ശ്രീഭദ്ര തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയപ്പോൾ കണ്ട കാഴ്ചയാണ് കീമോ കഴിഞ്ഞ് മുടി നഷ്ടമായ സമപ്രായക്കാരെ സഹായിക്കണമെന്ന ആഗ്രഹത്തിലേക്കെത്തിയത്. ഇക്കഴിഞ്ഞ ദിവസം തൃശൂർ സ്വദേശിയായ സമപ്രായക്കാരിക്ക് സ്വന്തം മുടി നൽകുകയായിരുന്നു.
കുഞ്ഞു മനസിലെ നൻമയെക്കുറിച്ച് അറിഞ്ഞാണ് സുരേഷ് ഗോപി എംപി വീഡിയോ കോളിലൂടെ ശ്രീഭദ്രയെ അനുമോദിച്ചത്. അദ്ദേഹവുമായി സംസാരിച്ചുകഴിഞ്ഞ ശ്രീഭദ്ര സന്തോഷം കൊണ്ട് വിങ്ങിക്കരഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും ഫോണിലൂടെ ആശ്വാസമായെത്തി.
മുടി കൊടുത്തത് പ്രശസ്തയാകാനല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണെന്നും നിറഞ്ഞ ചിരിയോടെ ശ്രീഭദ്ര പറയുന്നു. അച്ഛന്റെയും അമ്മയുടെയും അടുത്ത് ചോദിച്ചു. അവർ അനുവാദം തന്നു. മോൾ നല്ല കാര്യമാണ് ചെയ്യുന്നതെന്നും മുടി നൽകാനും അവർ പറഞ്ഞു. അങ്ങനെ ഹെയർ ഡൊണേഷനിൽ വിളിച്ച് മുടി നൽകുകയായിരുന്നു. സാധാരണ മുടി വെട്ടുമ്പോൾ കരയുമായിരുന്ന താൻ ഇത് സന്തോഷത്തോടെയാണ് മുറിച്ച് നൽകിയതെന്നും ശ്രീഭദ്ര പറഞ്ഞു.
ജനം ടിവിയിലൂടെ വാർത്ത പുറത്തുവന്നതിന് പിന്നാലെ ശ്രീഭദ്രയുടെ നല്ല മനസിന് നാടിന്റെ പലഭാഗത്തുനിന്നും അഭിനന്ദനപ്രവാഹമാണ്. സ്‌കൂളിൽ സഹപാഠികളും അദ്ധ്യാപകരും ഉൾപ്പെടെ ശ്രീഭദ്രയെ അഭിനന്ദിച്ചു.
Comments