ലക്‌നൗ: തീവ്രവാദികളെ സംരക്ഷിച്ച് അവർക്ക് താവളമൊരുക്കയാണ് സമാജ്‌വാദി പാർട്ടി ചെയ്യുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തിന്റെ സുരക്ഷ വെച്ചാണ് എസ്പി കളിക്കുന്നതെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി പ്രതികരിച്ചു. ലഖീംപൂർ ഖേരിയിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസിൽ 38 പ്രതികൾക്ക് കോടതി വധശിക്ഷ പ്രഖ്യാപിച്ചു. ഇതിലൊരാൾ എസ്പി നേതാവിന്റെ മകനാണ്. എന്നിട്ടും ഇക്കാര്യത്തിൽ വിശദീകരണം നൽകാനോ പ്രതികരിക്കാനോ എസ്പി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് തയ്യാറായില്ല. തീവ്രവാദികൾക്ക് അഭയം നൽകുകയാണ് എസ്പി. രാജ്യത്തിന്റെ സുരക്ഷ വെച്ചാണ് അവർ കളിക്കുന്നത്. ഇത്തരത്തിൽ തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നവർക്കായി ജനങ്ങൾ വോട്ടുനൽകുമോയെന്നും യോഗി ആദിത്യനാഥ് ചോദിച്ചു.
സമാജ്‌വാദി പാർട്ടിയുടെ സൗജന്യ വൈദ്യുതി വാഗ്ദാനത്തിനെതിരെയും യുപി മുഖ്യമന്ത്രി വിമർശിച്ചു. 2017ന് മുമ്പ് വൈദ്യുതി പോലും ഇല്ലാതിരുന്ന ഇടങ്ങളുള്ള പ്രദേശമാണ് ഉത്തർപ്രദേശ്. ഇരുട്ടിൽ നിന്നും ജനങ്ങളെ മോചിപ്പിക്കാതിരുന്ന സർക്കാരാണ് ഇപ്പോൾ നിങ്ങൾക്ക് സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്യുന്നത്. ഇതിലും വലിയ നുണ മറ്റെന്താണെന്നും യുപി മുഖ്യമന്ത്രി ചോദിച്ചു.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭ വോട്ടെടുപ്പിന്റെ രണ്ട് ഘട്ടങ്ങൾ ഇതിനോടകം പൂർത്തിയായി. ഇന്ന് മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. മാർച്ച് ഏഴിനാണ് അവസാന ഘട്ടം. പത്താം തിയ്യതി വോട്ടെണ്ണൽ നടക്കും.
Comments