മനില: ലോകത്ത് കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ മുതലയായ ലോലോങിന്റെ മരണമാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. ഉപ്പുവെള്ളത്തിൽ ജീവിക്കുന്ന മുതലകളിൽ വെച്ച് ഏറ്റവും വലിയവനായ ലോലോങ്ങിന്റെ മരണം മാനസിക പിരിമുറുക്കം മൂലമാണെന്ന കണ്ടെത്തൽ ഞെട്ടലോടെയാണ് ലോകം അറിഞ്ഞത്.
21 അടി നീളമുള്ള കൂറ്റൻ മുതല 2013ലാണ് മരിച്ചതെങ്കിലും മരണകാരണം ചർച്ചയാകുന്നത് ഇപ്പോഴാണ്. 2012ൽ ഗിന്നസിലിടം നേടിയ മുതലയാണ് ലോലോങ്. എന്നാൽ ഉപ്പുവെള്ളത്തിൽ കഴിയുന്ന ഏറ്റവും വലിയ മുതലയെന്ന ഖ്യാതി കരസ്ഥമാക്കിയ ലോലോങ്ങിന്റെ അന്ത്യം ടെൻഷനിടിച്ചിട്ടാകുമെന്ന് ആരും കരുതിയില്ല.. രണ്ട് മനുഷ്യരെ വയറ്റിലാക്കിയതിന് പിന്നാലെയാണ് മുതലയ്‌ക്ക് മാനസിക പിരിമുറുക്കം ആരംഭിച്ചതെന്ന് അധികൃതർ പറയുന്നു.
ഫിലിപ്പീൻസിലെ ബുനാവാനിൽ നിന്നും കാണാതായ മത്സ്യത്തൊഴിലാളിയെ മുതല ഭക്ഷണമാക്കിയെന്ന വിവരം ലഭിച്ചതോടെയാണ് അധികൃതർ ലോലോങ്ങിനെ പിടികൂടി തടവിലാക്കിയത്. രണ്ട് വർഷം മുമ്പ് 12 വയസുള്ള പെൺകുട്ടിയെയും മുതല ഭക്ഷണമാക്കിയിരുന്നു.
ഏതാണ്ട് ഒരു ടണ്ണായിരുന്നു ലോലോങ്ങിന്റെ ഭാരം. മത്സ്യത്തൊഴിലാളിയുടെ മരണത്തിന് ശേഷം പിടിയിലായ മുതല പിന്നീട് ഫിലിപ്പീൻസിലെ ടൂറിസം പാർക്കിന്റെ പ്രധാന ആകർഷണമായി മാറിയിരുന്നു. ശേഷം രണ്ട് വർഷത്തോളം പാർക്കിൽ കഴിയേണ്ടി വന്നു ലോലോങ്ങിന്. മരിക്കുന്നതിന് ആഴ്ചകൾ മുമ്പ് ലോലോങ് അസുഖബാധിതനായിരുന്നു. വയർ അസാധാരണമാം വിധം വീർത്തിരുന്നു.
മരണത്തിന് ഒരുമാസം മുമ്പ് മുതൽ ലോലോങ് ഭക്ഷണം കഴിക്കാൻ താൽപര്യപ്പെട്ടിരുന്നില്ല. തണുത്ത കാലാവസ്ഥ ലോലോങ്ങിന്റെ ആരോഗ്യത്തെ ബാധിച്ചുവെന്ന് പ്രാദേശിക ഡോക്ടർമാർ വിലയിരുത്തി. തുടർന്ന് 2013 ഫെബ്രുവരിയിൽ ഫംഗസ് അണുബാധ മൂലവും അത്രയും നാൾ തടവിൽ കഴിഞ്ഞതിന്റെ പിരിമുറുക്കം മൂലവും ലോലോങ് വിടപറഞ്ഞു.
നിരവധി പേരുടെ അഭ്യർത്ഥന പ്രകാരം ലോലോങ്ങിന്റെ മൃതദേഹം ഇപ്പോഴും മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. അതിനാൽ പാർക്കിലെത്തുന്ന എല്ലാവർക്കും ഉപ്പുവെള്ളത്തിൽ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ മുതലയായിരുന്ന ലോലോങ്ങിനെ ഇപ്പോഴും കാണാം. മനിലയിലെ നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലാണ് നിലവിൽ ലോലോങ് വിശ്രമിക്കുന്നത്.















