മണമോ നിറമോ ഇല്ലാത്ത വാതകം, എന്നാൽ മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ ഇതിനേക്കാൾ അപകടകാരിയായ മറ്റൊന്നില്ല. നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന കാർബൺ മോണോക്സൈഡിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞ ദിവസം തൃശൂരിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചത് കാർബൺമോണോക്സൈഡ് എന്ന വിഷവാതകം ശ്വസിച്ചാണ്. എന്നാൽ അന്തരീരക്ഷത്തിൽ ചെറിയ അളവിൽ മാത്രം നിലനിൽക്കുന്ന കാർബൺ മോണോക്സൈഡ് എങ്ങനെയാണ് മനുഷ്യ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നത് എന്ന സംശയം ബാക്കി നിൽക്കുകയാണ്…
കാർബണും, ഓക്സിജനും ചേർന്നതും മണവും, നിറവും, ഇല്ലാത്തതും ആയ ഒരു വാതകമാണ് കാർബൺ മോണോക്‌സൈഡ്. ഇത് സാധാരണയായി കിണറിലും കാണപ്പെടും. വാതകം, ഇന്ധനം എന്നിവ ഓക്സിജന്റെ സാന്നിധ്യത്തിൽ കത്തുമ്പോൾ കാർബൺ ഡൈഓക്സൈഡും ജല ബാഷ്പവും ഉണ്ടാകുന്നു. എന്നാൽ പൂർണ്ണമായ ജ്വലനം നടക്കാത്തപ്പോൾ, അല്ലെങ്കിൽ കത്തൽ പ്രക്രിയ പൂർണ്ണമാകാത്തപ്പോൾ കാർബൺ ഡൈഓക്‌സൈഡ് കൂടാതെ, കാർബൺ മോണോക്‌സൈഡും ഉണ്ടാവും. ചെറിയ തോതിലാണ് ഇത് ഉണ്ടാകുന്നതെങ്കിൽ അത്ര വലിയ ശല്യമുണ്ടാക്കാതെ അന്തരീക്ഷത്തിൽ അലിഞ്ഞു ചേർന്നോളും… എന്നാൽ അടച്ചിട്ട ഇടങ്ങളിലാണ് ഈ വാതകം ഉയരുന്നതെങ്കിൽ അത് ഉണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതാകും.. ശ്വസിക്കുന്നവർക്ക് മരണം വരെ സംഭവിക്കാം…
ശരീരത്തിലെ ആന്തരീകാവയവങ്ങളിലേക്ക് ഓക്സജിൻ എത്തിക്കുന്ന പ്രവർത്തനം തടസ്സപ്പെടുത്തിക്കൊണ്ടാണ് കാർബൺമോണോക്സൈഡ് വില്ലനാകുന്നത്. ഓക്‌സിജൻ ശരീരത്തിൽ വ്യാപിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിനൊപ്പമാണ്. കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാൽ അത് ഹീമോഗ്ലോബിനൊപ്പം ചേർന്ന് കാർബോക്‌സി ഹീമോഗ്‌ളോബിൻ ഉണ്ടാക്കുകയും ഓക്സിജനെ ഇല്ലാതാക്കുകയും ചെയ്യും.
കുറഞ്ഞ അളവിലാണ് കാർബൺ മോണോക്സൈഡ് ശരീരത്തിൽ എത്തുന്നതെങ്കിൽ ലക്ഷണം പ്രകടമാകാൻ സമയമെടുക്കും. കൂടിയ തോതിൽ എത്തിയാൽ പെട്ടെന്ന് ബോധക്ഷയമുണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്യും. പ്രായമായവരിലും കുട്ടികളിലും കുറഞ്ഞ അളവിൽ വാതകം ചെന്നാൽ തന്നെ മരണത്തിന് കാരണമാകും.
വാഹനങ്ങളുടെ എൻജിൻ, ഹീറ്റർ, ഗ്യാസ് സ്റ്റൗവ് എന്നിവയിൽ നിന്നും മരം കത്തുമ്പോഴുമെല്ലാം ഈ വിഷവാതകം പുറത്തുവരും. ഇത് വലിയ തോതിൽ ഉയരുമ്പോഴാണ് അപകടമുണ്ടാകുന്നത്. ചെറിയ അളവിലാണ് ശരീരത്തിൽ എത്തുന്നതെങ്കിൽ തലചുറ്റൽ, തലവേദന, ഓർമ്മക്കുറവ്, ക്ഷീണം എന്നിവ പ്രകടമാകും. കൂടുതൽ ശ്വസിച്ചാൽ ശക്തമായ ശ്വാസം മുട്ടൽ, കിതപ്പ്, ഹൃദയവും തലച്ചോറും സ്തംഭിക്കൽ എന്നിവ ഉണ്ടാകും.
കാർബൺ മോണോക്സൈഡ് ശരീരത്തിൽ പ്രവേശിച്ചെന്ന് മനസിലായാൽ ഉടൻ വൈദ്യ സഹായം തേടണമെന്ന് വിദഗ്ധർ പറയുന്നു. അടച്ചിട്ട മുറികളിൽ പുക ഉയരുന്നുണ്ടെങ്കിൽ അവിടെ അധിക നേരം കഴിയാതെ ഉടൻ പുറത്തിറങ്ങണം. ജനറേറ്ററുകൾ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന പുകയിൽ കാർബൻ മോണോക്‌സൈഡ് അടങ്ങിയിട്ടുണ്ട്. അതിനാലാണ് അടച്ചിട്ട മുറികളിലോ ആളുകൾ തിങ്ങി നിൽക്കുന്ന സ്ഥലങ്ങളിലോ ജനറേറ്ററുകൾ സ്ഥാപിക്കരുത് എന്ന നിർദ്ദേശമുള്ളത്.
സിനിമാ തിയേറ്ററുകളിലും മാളുകളിലും ഉള്ള പാർക്കിങ് സ്ലോട്ടുകൾ അപകടം പതിയിരിക്കുന്ന ഇടങ്ങളാണ്. നമ്മുടെ വീടുകളും അപകടമേഖലയുടെ പരിധിയിൽ നിന്നും മുക്തമല്ല. ഇലക്ട്രിക് ഉപകരണങ്ങളായ എസി,ഹീറ്റർ എന്നിവയിൽ നിന്നും കാർബൺ മോണോക്‌സൈഡ് പുറത്തുവരാനുള്ള സാധ്യത കൂടുതലാണ്. കൃത്യസമയത്തുള്ള മെയിൻന്റനെൻസും ജാഗ്രതയും നടത്തിയില്ലെങ്കിൽ നമ്മുടെ വീടുകളും സുരക്ഷിതമാവില്ല. കുതിരാൻ പോലുള്ള വലിയ തുരങ്കങ്ങളിലും അപകട സാധ്യത ഏറെയാണ്. അവിടെ ഗതാഗതം തടസ്സപ്പെട്ടാൽ നിരവധി വാഹനങ്ങളിൽ നിന്ന് കാർബൺ മോണോക്സൈഡ് ഒന്നിച്ച് പുറത്തേക്ക് വരാനും ദുരന്തം ഉണ്ടാകാനും സാധ്യതയുണ്ട്.
വലിയ തീപ്പിടുത്തങ്ങളിൽ ഉണ്ടാകുമ്പോൾ മരണം സംഭവിക്കുന്നത് ഒന്നിൽ കൂടുതൽ കാരണങ്ങൾ കൊണ്ടാണ്. പൊള്ളലേറ്റും പരിക്കുകൾ പറ്റിയും ഹൃദയാഘാതം മൂലവും ആളുകൾ മരണപ്പെടാം. എന്നാൽ അവിടെ നമ്മൾ പലപ്പോഴും ആലോചിക്കാതെ പോകുന്ന ഒന്നാണ് കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യം.
കാറിന്റെ എ സി ഓൺ ആക്കി ഇട്ടു ഉള്ളിൽ ഇരിക്കുകയോ ഉറങ്ങുകയോ ചെയ്യുന്നതും കാർബൺ മോണോക്സൈഡ് ഉണ്ടാകാൻ കാരണമാകുന്നു. നിർത്തിയിട്ട വാഹനത്തിന്റെ എൻജിൻ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ ഈ വാതകം അൽപ്പാൽപ്പം ആയി ഉണ്ടാവുന്നുണ്ട്. ഓടിക്കൊണ്ടിരിക്കുമ്പോ ഇത് പുറത്തേക്കു പോവും. പക്ഷെ നിർത്തിയിട്ടിരിക്കുമ്പോ ഈ വാതകം നമ്മൾ അറിയാതെ ഉള്ളിൽ വന്നു നിറയാൻ സാധ്യത ഉണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.ഇത്തരത്തിൽ ആളുകൾ മരണപ്പെട്ട നിരവധി സംഭവങ്ങൾ ലോകത്തിന്റെ പലഭാഗങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്…














