ലക്‌നൗ: തീവ്രവാദികളോട് സ്നേഹം ചൊരിയുകയാണ് യുപിയിലുള്ള ‘പരിവാർവാദികളെന്ന്’ പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിൽ നടന്ന നിരവധി സ്‌ഫോടനങ്ങൾക്ക് പിന്നിൽ പ്രവർത്തച്ചവർക്ക് മേൽ സ്‌നേഹം ചൊരിഞ്ഞുകൊണ്ടിരിക്കുകയാണ് പരിവാർവാദികളെന്ന് സമാജ്‌വാദി പാർട്ടിയെ വിമർശിച്ച് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. യുപിയിലെ ബഹ്‌റൈച്ചിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഭീകരരെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ അവർ ഗൂഢാലോചന നടത്തുകയാണ്. ഭീകര സംഘടനകൾ നിരോധിക്കുന്നത് പോലും എതിർത്തിരുന്നവരാണ് സമാജ്‌വാദി പാർട്ടിക്കാർ. അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസിന്റെ വിധി പ്രസ്താവിച്ചിട്ടും നിശബ്ദരായി ഇരുന്നവരാണവർ. ആര് ആരെയൊക്കെ സഹായിക്കുന്നുവെന്ന് എല്ലാവർക്കുമറിയാം. രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ച് ചിന്തിക്കാത്തവർ ഒരിക്കലും യുപിക്ക് ഒരു ഗുണവും ചെയ്യില്ലെന്നും പ്രധാനമന്ത്രി വിമർശിച്ചു.
2022ൽ ബിജെപി ഉത്തർപ്രദേശിൽ നേടുന്ന വിജയം ‘ജീത് കാ ചൗക്ക’ (നാലാം വിജയം) ആയിരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ആദ്യം 2014, പിന്നെ 2017, 2019, ഇപ്പോൾ 2022.. ഉത്തർപ്രദേശിലെ ജനങ്ങൾ ‘പരിവാർവാദികളെ’ തുടച്ചുനീക്കാൻ തീരുമാനിച്ചു കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുപിയിലെ ജനജീവിതം മെച്ചപ്പെടുത്താൻ കഴിഞ്ഞ 5 വർഷമായി സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുകയാണ് യോഗി സർക്കാർ. കഴിഞ്ഞ രണ്ട് വർഷമായി രാജ്യത്തിന്റെ വിവിധഭാഗത്തുള്ള 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ ലഭിക്കുന്നു. ഉത്തർപ്രദേശിൽ 15 കോടിയാളുകൾക്ക് റേഷൻ സൗജന്യമായി ലഭിച്ചുവെന്നും ഉത്തർപ്രദേശിൽ ബിജെപിക്ക് ലഭിക്കുന്ന ഓരോ വോട്ടും രാജ്യത്തെ ശക്തമാക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments