ബെംഗളൂരു: ബജ്‌റംഗ് ദൾ പ്രവർത്തകൻ ഹർഷയുടെ കൊലപാതകത്തിലേക്ക് നയിച്ചത് വളർന്നുവരുന്ന ഇസ്ലാമിക മതമൗലികവാദമാണെന്ന് ബിജെപി എംപി തേജസ്വി സൂര്യ. ഭീകരതയുടെ കേരള മാതൃക രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിക്കുകയാണെന്നും കർണാടകയിൽ നിന്നുള്ള ബിജെപി എംപിയായ തേജസ്വി സൂര്യ പറഞ്ഞു. കൊല്ലപ്പെട്ട ഹർഷയുടെ ശിവമോഗയിലെ വീട് സന്ദർശിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ബിജെപിയുടെ പ്രവർത്തകർക്കൊപ്പമായിരുന്നു അദ്ദേഹം ഹർഷയുടെ വീട്ടിലെത്തിയത്. ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരയാണ് ഹർഷ. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പോലുള്ള ഭീകരസംഘടനകൾ കേരളത്തിൽ നിന്നും കർണാടക ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗത്തേക്കും വ്യാപിക്കുകയാണെന്നും ബിജെപി എംപി പറഞ്ഞു.
ഹർഷയുടെ വധത്തിൽ പ്രതികൾക്കെതിരെ ഐപിസി വകുപ്പുകൾ പ്രകാരം കൊലപാതക കുറ്റത്തിന് കേസെടുത്തതുകൊണ്ട് മാത്രമായില്ലെന്നും യുഎപിഎ ചുമുത്തണമെന്നും തേജസ്വി സൂര്യ ആവശ്യപ്പെട്ടു. കുറ്റകൃത്യത്തെ തീവ്രവാദ നടപടിയായി പരിഗണിക്കണം. പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറണമെന്നാണ് കർണാടക മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നതെന്നും എംപി കൂട്ടിച്ചേർത്തു.
Comments