കൊച്ചി: കെപിഎസി ലളിത(74) അന്തരിച്ചു. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു താരം. മകൻ സിദ്ധാർത്ഥിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ചാണ് അന്ത്യം. 1978ൽ ചലച്ചിത്ര സംവിധായകൻ ഭരതന്റെ ഭാര്യയായി. കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണായി പ്രവർത്തിച്ചിരുന്നു.
രാവിലെ 8 മുതൽ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തിൽ ഭൗതികദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്‌ക്ക് കൊണ്ടുപോകും. വൈകിട്ട് വീട്ടുവളപ്പിൽ സംസ്കാരം നടക്കും.
ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. മഹേശ്വരി അമ്മ എന്നായിരുന്നു യഥാർത്ഥ പേര്. കെപിഎസിയുടെ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്‌ക്ക് വരുന്നത്. പത്ത് വയസ്സ് മുതൽ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. രണ്ട് തവണ മികച്ച സഹനടിയ്‌ക്കുള്ള പുരസ്കാരം നേടി. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം.
പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സിയിൽ ചേർന്നു. അന്ന് ലളിത എന്ന പേര് സ്വീകരിക്കുകയും പിന്നീട് സിനിമയിൽ വന്നപ്പോൾ കെ. പി. എ. സി എന്നത് പേരിനോട് ചേർക്കുകയും ചെയ്തു. 1970 ൽ ഉദയായുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. തോപ്പിൽ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്കരണമാണിത്.
Comments