മലമ്പുഴയിലെ ചേറാട് മലയിൽ സുഹൃത്തുക്കളോടൊപ്പം വിനോദത്തിന് വേണ്ടി കയറുകയും രണ്ട് ദിവസത്തോളം അവിടെ പെട്ട് കിടക്കുകയും, തുടർന്ന് സൈന്യം എത്തി രക്ഷിക്കുകയും ചെയ്ത ബാബുവിന്റെ കഥ നമ്മളെല്ലാവരും കേട്ടതാണ്. ദേശീയ-അന്തർദേശീയ മാദ്ധ്യമങ്ങളിലടക്കം വലിയ വാർത്തയാവുകയും ബാബു ഒരു താരമാവുകയും ചെയ്തു…. കേരളം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തന ദൗത്യത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയ ബാബുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരും രംഗത്തെത്തി. എന്നാൽ ഇന്ന് നമ്മൾ പറയാൻ പോകുന്നത് യുവാക്കളെ വെല്ലുന്ന ചുറുചുറുക്കോടെ മലകയറിയ ഒരു മുത്തശ്ശിയുടെ കഥയാണ്. 62 കാരിയായ ബംഗളൂരു സ്വദേശി നാഗരത്നമ്മയുടെ കഥ.
കേരളത്തിലെ ഏറ്റവും വലിയ കൊടുമുടികളിൽ രണ്ടാമത്തേതാണ് അനന്തപുരിയിലെ അഗസ്ത്യാർകൂടം കൊടുമുടി. 1868 മീറ്റർ ഉയരമുള്ള അഗസ്ത്യാർ കൂടം പ്രായത്തെവെല്ലുന്ന പ്രസരിപ്പോടെ കീഴടക്കിയിരിക്കുകയാണ് നാഗരത്‌നമ്മ… സാഹസികവും അപകടകരവുമായ ഈ ദൗത്യം പൂർത്തിയാക്കാൻ ഈ മുത്തശ്ശിയ്‌ക്ക് പ്രായം ഒരു തടസ്സമായില്ല. ബംഗളൂരുവിൽ നിന്ന് മകനും സുഹൃത്തുക്കൾക്കുമൊപ്പമാണ് 62 കാരിയായ നാഗരത്‌നമ്മ തിരുവനന്തപുരത്ത് എത്തിയത്. കീഴ്‌ക്കാംതൂക്കായ പാറക്കെട്ടുകൾക്ക് മുകളിലൂടെ ഈ മുത്തശ്ശി കയറിപ്പോക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. കയറിൽ പിടിച്ച് കൂളായി അഗസ്ത്യാർകൂടം കീഴടക്കിയ നാഗരത്‌നമ്മയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.
കഴിഞ്ഞ ഫെബ്രുവരി 16 നാണ് മലകയറിയത്. വിവാഹ ശേഷം ആദ്യമായാണ് നാഗരത്‌നമ്മ കർണാടകം വിട്ട് മറ്റ് സംസ്ഥാനത്തേയ്‌ക്ക് പോയതെന്ന പ്രത്യേകതയുമുണ്ട്. 40 വർഷത്തിന് ശേഷമുള്ള ആദ്യ അന്യസംസ്ഥാന യാത്ര തന്നെ നാഗരത്‌നമ്മ അവിസ്മരണീയമാക്കി. മലകയറുക എന്നത് നാഗരത്‌നമ്മയുടെ എക്കാലത്തേയും ആഗ്രഹമായിരുന്നു. വിവാഹ ശേഷം കുടുംബത്തിന് വേണ്ടി ജീവിച്ച നാഗരത്‌നമ്മ ഇപ്പോൾ തനിക്ക് വേണ്ടി കൂടി ജീവിക്കുകയാണ്. മക്കളെല്ലാവരും വലുതായി കുടുംബമായി താമസിച്ചു തുടങ്ങിയതോടെ തന്റെ ഉള്ളിലെ ആഗ്രഹങ്ങൾ സാധിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയെന്ന് നാഗരത്‌നമ്മ പറയുന്നു. ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും ഒരിക്കലും അതിര് വയ്‌ക്കരുതെന്നും കഷ്ടപ്പാടുകൾ ഓർത്ത് ആഗ്രഹങ്ങളെ നിഷ്‌കരുണം തള്ളിക്കളരുതെന്നും യുവ തലമുറയ്‌ക്ക്പറഞ്ഞു തരികയാണ് ഈ മുത്തശ്ശി.














