ഇംഫാൽ: മണിപ്പൂരിലെ വോട്ടർമാർക്ക് രാജ്യസുരക്ഷാ സന്ദേശവും ആത്മ വിശ്വാസവും നൽകി അമിത് ഷാ. അധികാരത്തിലെത്തിയാൽ മണിപ്പൂരിലെ ഭീകരതയ്‌ക്ക് അറുതിവരുത്തുമെന്നും കുക്കി ഭീകരത എന്നന്നേക്കുമായി ഇല്ലാതാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വോട്ടർമാർക്ക് ഉറപ്പുനൽകി. മണിപ്പൂരിലെ ചുരാചാന്ദ്പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് അമിത് ഷാ വോട്ടർമാരെ അഭിസംബോധന ചെയ്തത്. 27നും മാർച്ച് 3നുമാണ് രണ്ടു ഘട്ടമായി മണിപ്പൂരിലെ തിരഞ്ഞെടുപ്പ്.
മണിപ്പൂരിലെ കുക്കി ഭീകരത അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാ ബദ്ധമാണ്. കൃത്യമായ ഇടവേളകളിൽ ചർച്ചകൾ നടക്കുന്നുണ്ട്. മണിപ്പൂരിന്റെ ആഭ്യന്തര സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയുമില്ല. എങ്ങിനെയാണോ കേന്ദ്രസർക്കാർ അസമിലെ ബോഡോ ഭീകരവാദം ഇല്ലാതാക്കിയതെന്ന് നിങ്ങൾ കണ്ടതാണ്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ മണിപ്പൂരിലെ കുക്കി ഭീകരത ഇല്ലാതാകും. ഒരു കുക്കി യുവാവും ഇനി ആയുധമെടുക്കേണ്ടി വരില്ലെന്നും അമിത് ഷാ പറഞ്ഞു.
കേന്ദ്രസർക്കാറിലും സംസ്ഥാന സർക്കാറിലും വിശ്വാസമർപ്പിക്കാനാണ് കുക്കിയുവാക്കളോട് ആഹ്വാനം ചെയ്തത്. ആ സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കാൻ കേന്ദ്രസംസ്ഥാന സർക്കാർ ബാദ്ധ്യസ്ഥരാണെന്നും അമിത് ഷാ പറഞ്ഞു.
മണിപ്പൂരിൽ കുക്കി സമൂഹം കുക്കി നാഷണൽ ഓർഗനൈസേഷനെന്ന പേരിലും യുണൈറ്റഡ് പീപ്പിൾസ് ഫ്രണ്ടിന്റെ പേരിലും വ്യത്യസ്ത സംസ്ഥാനം വേണമെന്ന വാദമാണ് ഉയർത്തുന്നത്. ഇതിനിടെ സമാധാന ശ്രമങ്ങളുടെ ഭാഗമായി ഇരുസംഘടനകളുമായി സംസ്ഥാന സർക്കാർ ചർച്ച നടക്കുകയും സംഘടനാ പ്രവർത്തനം നിർത്തിവെപ്പിക്കുകയും ചെയ്തിരുന്നു.
Comments