തലശ്ശേരി: സിപിഎം പ്രവർത്തകൻ പുന്നോല്‍ ഹരിദാസ് കൊല്ലപ്പെട്ടതിന് പിന്നാലെ പ്രദേശത്തെ ബിജെപി പ്രവർത്തകരുടെ വീടുകളിൽ പോലീസ് അതിക്രമം എന്ന് ആരോപണം. കോടിയേരി മാടപ്പീടികയില്‍ പോലീസ് അതിക്രമം കണ്ട് നിന്ന മാടപ്പീടിക ചെള്ളത്ത് വീട്ടിൽ സതി ബോധരഹിതയായി വീണു. 66 കാരിയായ ഇവരെ തലശ്ശേരി സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിശോധനയെന്ന പേരിൽ എത്തിയ പോലീസുകാർ വീട്ടിൽ ഓടിക്കയറുകയും, വീട്ട് സാധനങ്ങൾ വാരി പുറത്തേക്കെറിയുകയും ചെയ്തുവെന്ന് സതി പറയുന്നു. വീട്ടില്‍ ഒറ്റയ്‌ക്ക് കഴിയുകയായിരുന്ന സതിയെ പോലീസുകാർ അസഭ്യം പറയുകയും വീട്ടിലുണ്ടായിരുന്ന ഫോണുകള്‍ എടുത്തു കൊണ്ട് പോവുകയും ചെയ്തു. പോലീസ് അതിക്രമത്തിനിടെ വയോധിക കുഴഞ്ഞു വീഴുകയായിരുന്നു.
സിപിഎം നിയന്ത്രണത്തിലുള്ള പുന്നോല്‍ സഹകരണ ബാങ്കിലെ ജീവനക്കാരനും സിപിഎം പ്രവര്‍ത്തകനായ ഷാജിയും, മറ്റ് സി പിഎം പ്രവർത്തകരും പോലീസിനൊപ്പം വീട്ടിൽ എത്തിയെന്നും സതി പറയുന്നു.
കൊലപാതകത്തിൽ ബിജെ പി പ്രവർത്തകരെ കുടുക്കാനുള്ള ആസൂത്രിത നീക്കമാണ് പോലീസ് നടത്തുന്നതെന്ന് ബി ജെ പി ആരോപിച്ചു. പരിശോധനയുടെ പേരിൽ രാത്രി കാലങ്ങളിൽ അടക്കം വീടുകളിൽ എത്തി പോലീസ് അതിക്രമം നടത്തുകയാണെന്നും, സ്ത്രീകളെ ഭീഷണിപ്പെടുത്തുവെന്നും ബി ജെപി ആരോപിച്ചു. ആഭ്യന്തര വകുപ്പിന്റെ നിർദേശപ്രകാരമാണ് പോലീസ് അതിക്രമം നടക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു
Comments