യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ നടത്തി വരുകയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. 18,000 ത്തോളം വിദ്യാർത്ഥികളെ ഉൾപ്പെടെ യുക്രെയ്‌നിൽ പെട്ടുകിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുള്ള ആസൂത്രണങ്ങൾ വിദേശകാര്യമന്ത്രാലയം നടത്തി വരുകയാണ്. യുദ്ധ ഭീഷണി ഉയർന്നപ്പോൾ തന്നെ യുക്രെയ്‌നിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ നടത്തി അവിടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ വ്യോമപാത അടച്ചിട്ട സാഹചര്യത്തിൽ വിമാനമാർഗ്ഗമുള്ള രക്ഷാപ്രവർത്തനം നടത്താനാകില്ല. അതിനാൽ ബദൽ സംവിധാനം ഏർപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ദൗത്യത്തിൽ ഇന്ത്യൻ എംബസിയെ സഹായിക്കാൻ കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ ആക്രമണം നടക്കുന്ന മേഖലയിലേക്ക് അയക്കാൻ വിദേശകാര്യ മന്ത്രാലയം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി.
യുക്രെയ്‌നിലെ ഇന്ത്യക്കാരെ രക്ഷിക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. അതിന് വേണ്ട എല്ലാ സംവിധാനങ്ങളും ആസൂത്രണം ചെയ്യുകയാണ്. യുക്രെയ്‌നിലുള്ള മലയാളി വിദ്യാർത്ഥികളുമായി ടെലിഫോണിലൂടെ സംസാരിച്ചിരുന്നെന്നും യുദ്ധ ഭീഷണി നിലനിൽക്കുന്ന യുക്രെയ്‌നിലെ കിഴക്കൻ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പടിഞ്ഞാറൻ പ്രദേശത്ത് കാര്യമായ പ്രശ്‌നങ്ങൾ ഇല്ല. വൈദ്യുതി, വെള്ളം, ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ നിലവിൽ ലഭിക്കുന്നുണ്ടെന്ന് വിദ്യാർത്ഥികൾ തന്നെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി വിദ്യാർത്ഥികൾ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. യുക്രെയ്‌നിൽ കൺട്രോൾ റൂമുകൾ വിപുലപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ എംബസിയുമായി എല്ലാവർക്കും ബന്ധപ്പെടാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
വിദ്യാർത്ഥികളും രക്ഷിതാക്കളും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധ സാഹചര്യം ഉണ്ടായിരുന്ന ഇറാക്കിൽ നിന്നുൾപ്പെടെ കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നിട്ടുള്ള നയതന്ത്ര സംവിധാനമാണ് ഇന്ത്യയുടേത്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താൻ കേന്ദ്ര സർക്കാരിന് സാധിക്കും എന്ന കാര്യത്തിൽ ഒരു സംശയവും ആർക്കും വേണ്ട. മറ്റ് കാര്യങ്ങളിൽ വെളിപ്പെടുത്തുന്നതിൽ പരിമിതികൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ടെലിഫോണിലൂടെ മാത്രമല്ല, ട്വിറ്റർ, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിലൂടെ ബന്ധപ്പെടാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments