ബെയ്ജിംഗ് : ഇന്ത്യയെ നേരിടാനായി സൈനിക ശക്തി വർധിപ്പിക്കാൻ നിരന്തരം ശ്രമിക്കുകയാണ് പാകിസ്താൻ . ഇതിനായി പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും ചൈനയിൽ നിന്നും ആയുധങ്ങൾ വാങ്ങുന്നുണ്ട്. ഏറെയും ചൈനയിൽ നിന്നാണ് വാങ്ങിയത് . എന്നാൽ ചൈനയിൽ നിന്ന് പാകിസ്താൻ വാങ്ങിയ ടാങ്കുകളും പീരങ്കികളും പരീക്ഷണത്തിനിടെ പരാജയപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇവയിൽ ഒട്ടേറെ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും പാക് സാങ്കേതിക വിദഗ്ധർ പറയുന്നു .
ഒരു പ്രധാന യുദ്ധ ടാങ്കാണ് പരിശോധനയിൽ പരാജയപ്പെട്ടത് . പുതുതായി സംഭരിച്ച പീരങ്കി തോക്കുകളാകട്ടെ ഫയറിംഗ് ട്രയലുകളിൽ ഒന്നിലധികം സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നുമുണ്ട് . പരാതികൾ ഉയർന്നതിനെ തുടർന്ന് ചൈനീസ് ആയുധ നിർമ്മാതാക്കളായ നോറിങ്കോ (നോർത്ത് ഇൻഡസ്ട്രീസ് കോർപ്പറേഷൻ)യിൽ നിന്നുള്ള ആയുധ ഇറക്കുമതി പാകിസ്താൻ താത്ക്കാലികമായി നിർത്തി വച്ചു . പാകിസ്താന് നൽകാനുള്ള ഫീൽഡ് പീരങ്കി തോക്കുകളുടെ വിതരണവും യുദ്ധ ടാങ്കുകളുടെ നിർമ്മാണവും കമ്പനി നിർത്തി. ഇതോടൊപ്പം വീഴ്ച സംഭവിച്ചതിനെ പറ്റിയും അന്വേഷിക്കുന്നുണ്ട്.
ആയുധശേഖരം വർധിപ്പിക്കാൻ പാകിസ്താൻ 203 എംഎം പീരങ്കി തോക്കുകൾ വാങ്ങാൻ ചൈനയിലെ നോറിൻകോ കമ്പനിക്ക് ഓർഡർ നൽകിയിരുന്നു. ഇതിൽ 8 തോക്കുകൾ ഈ മാസം ചൈന പാകിസ്താന് എത്തിച്ചു. ഇതിനുശേഷം, പാക് സൈന്യം ഈ തോക്കുകളുടെ പരീക്ഷണം ആരംഭിച്ചു. എന്നാൽ വെടിയുതിർത്തപ്പോൾ, ഈ തോക്കുകൾ പൊട്ടുന്നില്ലെന്ന് മാത്രമല്ല , ചൈനീസ് പീരങ്കി തോക്കിന്റെ റാമർ അസംബ്ലിയിലും ബ്രീച്ച് ലോക്കിലും അപാകത ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട് .
അതുപോലെ തന്നെ പാകിസ്താൻ ചൈനയിൽ നിന്ന് 44 VT4 യുദ്ധ ടാങ്കുകൾക്ക് ഓർഡർ ചെയ്തു. ഇവയിൽ ചിലത് പാകിസ്താന് കൈമാറുകയും ചെയ്തു. അവയിലും പ്രശ്നങ്ങൾ ഉണ്ടാകുണ്ടെന്നാണ് പാക് സൈന്യം പറയുന്നത് . തുടർന്ന് 44 ടാങ്കുകളുടെ രണ്ടാം ബാച്ച് വിതരണം നിർത്തിവച്ചു.
Comments