പാലക്കാട് : മലപ്പുറത്ത് അമ്മയുടെ മുന്നിലിട്ട മാനസിക രോഗിയായ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സർക്കാരിന്റെ ആഭ്യന്തര വീഴ്ചയിൽ പ്രതിഷേധിച്ചുകൊണ്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ പാലക്കാട് പന്തംകൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ പരിപാടി ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ ഉപാദ്ധ്യക്ഷൻ നവീൻ വടക്കന്തറ, യുവമോർച്ച ജില്ലാ സെക്രട്ടറി കെ ജി അംബരീഷ് എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. നാളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം
മുട്ടാളൻ ഷിഹാബ് എന്ന ഗുണ്ടയാണ് കിടപ്പ് രോഗിയായ അമ്മയ്‌ക്ക് മുന്നിലിട്ട് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇത് പുറത്ത് പറഞ്ഞാൽ കൊലപ്പെടുത്തുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. ഇയാൾ നേരത്തയും കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നു. സംഭവം പോലീസിനെ അറിയിച്ച അയൽവാസിയെയും ഇയാളുടെ ആളുകൾ ഭീഷണിപ്പെടുത്തുകയുണ്ടായി. ഇയാൾ ജാമ്യത്തിൽ ഇറങ്ങിയാൽ ഉപദ്രവിക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.
എന്നാൽ സംഭവത്തിനെതിരെ പ്രതികരിച്ചുകൊണ്ട് രാഷ്‌ട്രീയ സംഘടനകളോ പ്രവർത്തകരോ ഇതുവരെ രംഗത്തെത്തിയിട്ടില്ല. ഇടത് നേതാക്കളുടെ മൗനത്തിനെതിരെയും വിമർശനം ഉയരുന്നുണ്ട്.
അതേസമയം സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. കേരളത്തിൽ സ്ത്രീ സുരക്ഷ എന്നത് പിണറായിയുടെ പ്രസംഗത്തിൽ മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്. സ്ത്രീകൾക്കും കുട്ടികൾക്കും ജീവിക്കാൻ പറ്റാത്ത നാടായി കേരളം മാറി കഴിഞ്ഞു. സാംസ്‌കാരിക ബുദ്ധിജീവികളും സ്ത്രീപക്ഷവാദികളും മലപ്പുറത്തേക്ക് തിരിഞ്ഞു നോക്കാത്തത് എന്താണെന്ന് മനസിലാകുന്നില്ലെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ഉത്തരേന്ത്യയിൽ പീഡനം നടക്കുമ്പോൾ വാതോരാതെ സംസാരിക്കുന്ന നേതാക്കൾ സ്വന്തം സംസ്ഥാനത്ത് നടക്കുന്ന സംഭവങ്ങൾ കാണുന്നില്ലേ എന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ചോദ്യം ഉയരുന്നത്. മുസ്ലിം ഭൂരിപക്ഷ ജില്ലയായതിനാലും, ബലാത്സംഗം നടത്തിയ പ്രതി പ്രത്യേക മതവിഭാഗത്തിൽ പെട്ടയാളുമായതിനാലാണോ സെലക്ടീവ് മൗനം എന്നാണ് പരിഹാസവും ചോദ്യവും ഉയരുന്നത്.















