ലക്നൗ : പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ അധിക്ഷേപ പരാമർശം നടത്തിയ കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് സ്ഥാനാർത്ഥിയ്ക്ക് വിലക്കേർപ്പെടുത്തി. പിണ്ഡാരയിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായ്ക്കെതിരെയാണ് നടപടി.
24 മണിക്കൂർ നേരത്തെക്കാണ് റായെ പ്രചാരണങ്ങളിൽ നിന്നും വിലക്കിയിരിക്കുന്നത്. ഈ മാസം ആദ്യം പ്രചാരണത്തിനിടെ പ്രധാനമന്ത്രിയെയും, യോഗി ആദിത്യനാഥിനെയും അധിക്ഷേപിച്ച് റായ് പൊതുസ്ഥലത്ത് പ്രസംഗിച്ചിരുന്നു. ഇതിൽ നടപടി ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ പരാതിയിലാണ് നടപടി. പ്രധാനമന്ത്രിയേയും യോഗിയെയും ജനങ്ങൾ ഉപ്പിട്ട് കുഴിച്ചുമൂടണം എന്നായിരുന്നു റായുടെ പരാമർശം.
ബിജെപി പ്രവർത്തകരുടെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അജയ് റായിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. റായ് നൽകിയ വിശദീകരണത്തിൽ അതൃപ്തി പ്രകടമാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രചാരണത്തിന് വിലക്കേർപ്പെടുത്തുകയായിരുന്നു. അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിന് അജയ് റായ്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് പോലീസ് കേസ് എടുത്തത്.
Comments