കീവ് : റഷ്യൻ സൈനിക അധിനിവേശം പുരോഗമിക്കുന്നതിനിടെ യുക്രെയ്നിന് പിന്തുണയുമായി ലോക രാജ്യങ്ങൾ. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നാണ് യുക്രെയ്നിലേക്ക് ആയുധങ്ങൾ എത്തുന്നത്. യുദ്ധ വിരുദ്ധ സഖ്യം ശക്തമായി പ്രവർത്തിക്കുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമർ സെലൻസ്കി അറിയിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി സെലൻസ്കി സംഭാഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുക്രെയ്നിലേക്ക് ആയുധങ്ങൾ ഒഴുകി എത്തുന്നുണ്ടെന്ന് അറിയിച്ചത്. രാജ്യതലസ്ഥാനമായ കീവിൽ റഷ്യൻ സൈനികരെ യുക്രെയ്ൻ നേരിട്ടു. കീവ് റഷ്യ പിടിച്ചെടുത്തിട്ടില്ല എന്നാണ് യുക്രെയ്ൻ വ്യക്തമാക്കുന്നത്. റഷ്യയുടെ ആക്രമണങ്ങൾക്ക് മുന്നിൽ തങ്ങളുടെ സ്വാതന്ത്ര്യം അടിയറവ് വെയ്‌ക്കില്ല എന്ന നിലപാടിലാണ് യുക്രെയ്നിലെ മുഴുവൻ ജനതയും. ലോകം യുക്രെയ്നൊപ്പമാണെന്നും വിജയം നമ്മുടേതാണെന്നും പ്രസിഡന്റ് അറിയിച്ചു.
യുക്രെയ്ൻ അധിനിവേശത്തെ അപലപിക്കുന്ന യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തിരുന്നു. യുക്രെയ്നിലെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച്, റഷ്യന്‍ സൈന്യത്തെ അടിയന്തരമായി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു പ്രമേയം. 15അംഗങ്ങളുള്ള സമിതിയിൽ 11രാജ്യങ്ങളും പിന്തുണച്ച് വോട്ട് ചെയ്തിരുന്നു. അതേസമയം റഷ്യയുടെ സൈനിക നടപടിയെ ഇന്ത്യ വിമർശിച്ചു. മനുഷ്യ ജീവനെടുത്ത് ഒരിക്കലും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകില്ലെന്ന നിലപാടിലാണ് രാജ്യം.
Comments