കോഴിക്കോട്: രണ്ട് വർഷം പൂർത്തിയാക്കുന്ന മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ നൽകുന്നതിനെതിരെ ആഞ്ഞടിച്ച് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സിആർ പ്രഫുൽ കൃഷ്ണൻ. സർക്കാർ നിയമം കേരളത്തിലെ യുവജനങ്ങളോടും ഉദ്യോഗാർത്ഥികളോടുമുള്ള വഞ്ചന ആണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വ്യാപകമായി യുവമോർച്ച സംഘടിപ്പിച്ച യൂത്ത് ഓൺ സ്ട്രീറ്റ്
കോഴിക്കോട് ബീച്ചിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെൻഷൻ നൽകുന്ന വിഷയത്തിൽ കോൺഗ്രസ്സിനും സി പി എമ്മിനും ഒരേ നിലപാടാണ്. ലക്ഷക്കണക്കിന് അഭ്യസ്ഥവിദ്യരായ യുവതീയുവാക്കൾ തൊഴിലിനു വേണ്ടി കേഴുമ്പോൾ പേഴ്‌സണൽ സ്റ്റാഫിലേക്ക് രാഷ്‌ട്രീയ നിയമനങ്ങൾ നടത്തി, പെൻഷൻ ഉറപ്പ് വരുത്തുന്ന സമ്പ്രദായം അവസാനിപ്പിക്കണം. അതുവരെ യുവമോർച്ച ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും പ്രഫുൽ കൃഷ്ണ വ്യക്തമാക്കി.
യുവമോർച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ
യുവമോർച്ച ജില്ല അദ്ധ്യക്ഷൻ ടി.രനീഷ് അധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന ട്രഷറർ അനൂപ് മാസ്റ്റർ, ജില്ലാ ജനറൽ സെക്രട്ടറി ജുബിൻ ബാലകൃഷ്ണൻ, സെക്രട്ടറിമാരയ രാകേഷ്.എം, മനു നാദാപുരം, മീഡിയ കൺവീനർ അരുൺ പ്രസാദ്, ട്രഷറർ യദു രാജ്, സംസ്ഥാന സമിതി അംഗങ്ങളായ ലിബിൻ ബാലുശ്ശേരി, രഗിലേഷ് അഴിയൂർ, സിനൂപ് രാജ്, തുടങ്ങിയവർ സംസാരിച്ചു.
Comments