ലക്നൗ: ഉത്തർപ്രദേശിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. 12 ജില്ലകളിൽ 61 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്. പോളിംഗ് ബൂത്തുകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അമേഠി, റായ്ബറേലി, അയോദ്ധ്യ, പ്രതാപ്ഗഢ്, കൗശാംഭി, പ്രയാഗ്രാജ്, ബരാബങ്കി, ഗോണ്ട, ചിത്രകൂട്, സുൽത്താൻപൂർ, ശ്രാവസ്തി എന്നിവിടങ്ങളിലാണ് ജനവിധി തേടുന്നത്.
കോൺഗ്രസിനേയും ബിജെപിയേയും സംബന്ധിച്ച് ഏറെ നിർണ്ണായകമാണ് ഈ ഘട്ടം. 2017ൽ 61 ൽ 47 മണ്ഡലങ്ങളിലും ബിജെപി ആയിരുന്നു വിജയിച്ചിരുന്നത്. ബിജെപിയുടെ സഖ്യ കക്ഷിയായ അപ്നാദൾ മൂന്ന്, സമാജ്വാദി പാർട്ടി അഞ്ചും ബഹുജൻ സമാജ്വാദി പാർട്ടി മൂന്നും കോൺഗ്രസ് രണ്ട്, ഒരു സ്വതന്ത്രൻ എന്നിങ്ങനെയായിരുന്നു സീറ്റുകൾ നേടിയത്.
2017ലെ ലോക്സഭ തിരഞ്ഞെടുപ്പിലും ബിജെപി ഇവിടെ തൂത്തുവാരിയിരുന്നു. ഇത്തവണ അയോദ്ധ്യയിലുൾപ്പെടെ വലിയ നേട്ടം കൊയ്യാമെന്നും വിജയം ആവർത്തിക്കുമെന്നുമാണ് ബിജെപിയുടെ പ്രതീക്ഷ. ഇത് തന്നെയാണ് അഭിപ്രായ സർവ്വേകളിലും ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ കോൺഗ്രസിനെ സംബന്ധിച്ച് പാർട്ടി കോട്ടയായിരുന്ന റായ്ബറേലിയും അമേഠിയും തിരിച്ച് പിടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
യുപിയിലെ 403 അസംബ്ലി സീറ്റുകളിൽ 231 ഇടത്തേയ്ക്കുള്ള വോട്ടെടുപ്പ് ഇതിനകം പൂർത്തിയായി. ഏഴ് ഘട്ടമായാണ് യുപിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് അഞ്ചാം ഘട്ടവും മാർച്ച് മൂന്നിന് ആറാം ഘട്ട വോട്ടെടുപ്പും മാർച്ച് ഏഴിന്, ഏഴാം ഘട്ടവും നടക്കും. ഇതോടെ യുപിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകും മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.
Comments