ന്യൂഡൽഹി: യുക്രെയ്നിൽ നിന്നുള്ള രണ്ടാം സംഘം ഡൽഹിയിലെത്തി. 17 മലയാളികൾ അടക്കം 250 വിദ്യാർത്ഥികളാണ് ഈ സംഘത്തിലുള്ളത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവർ വിദ്യാർത്ഥികളെ സ്വീകരിച്ചു. മലയാളികളെ കേരള ഹൗസിലേക്ക് മാറ്റിയിട്ടുണ്ട്.
യുക്രെയ്നിൽ നിന്നുള്ള ആദ്യ വിമാനം ഇന്നലെയാണ് മുംബൈയിലെത്തിയത്. റൊമേനിയയിലെ ബുക്കാറെസ്റ്റിൽ നിന്നുള്ള ആദ്യവിമാനമാണ് ഇന്നലെ എത്തിയത്. ഇതിൽ 27 മലയാളികൾ ഉൾപ്പെടെ 219 പേരാണ് ഉണ്ടായിരരുന്നത്. കേന്ദ്രമന്ത്രി പീയുഷ് ഗോയൽ ഉൾപ്പെടെയുള്ളവരാണ് ഇവരെ സ്വീകരിച്ചത്.
യുക്രെയ്നിൽ നിന്ന് ഒഴിപ്പിച്ച വിദ്യാർത്ഥികളുമായി വി. മുരളീധരൻ ഡൽഹി എയർപോർട്ടിൽ സംവദിച്ചു. യുക്രെയ്നിൽ കുടുങ്ങിയ എല്ലാവരേയും തിരികെ എത്തിയ്ക്കുമെന്നും ആരും പരിഭ്രാന്തരാകരുതെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം രക്ഷാദൗത്യത്തിന്റെ ഭാഗമായി നോർക്കയുടെ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 1800 425 3939 എന്ന നമ്പറിൽ യാത്രാക്കാർക്ക് കൺട്രോൾ റൂമുമായി ബന്ധപ്പെടാം. മുംബൈയിലും ഡൽഹിയിലും തിരിച്ചെത്തുന്നവർക്ക് സഹായത്തിനായി നോർക്കയെ ബന്ധപ്പെടാം. മുംബൈയിലുള്ളവർക്ക് 7907695568 എന്ന നമ്പറിലും ഡൽഹിയിലുള്ളവർക്ക് 7289940944 എന്ന നമ്പറിലും ബന്ധപ്പെടാം.
Comments