ധർമ്മശാല: അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ടി20 മത്സരങ്ങൾ കളിച്ച താരമെന്ന പദവി സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. പാകിസ്താന്റെ ഷൊയബ് മാലിക്കിനെ മറികടന്നാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. ശ്രീലങ്കയ്‌ക്ക് എതിരേയുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിനിറങ്ങിയതോടെയാണ് രോഹിത് ശർമ്മയും തൊപ്പിയിൽ മറ്റൊരു പൊൻ തൂവൽ കൂടി ചേർക്കപ്പെട്ടത്.
ഈ മത്സരത്തോടെ ട്വന്റി20യിൽ രോഹിത് കളിച്ച മത്സരങ്ങളുടെ എണ്ണം 125 ആയി. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ, 100 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ഏക താരവും രോഹിത്താണ്. മുൻ നായകൻ ധോണി 98 ടി20 മത്സരമാണ് ഇന്ത്യക്കായി കളിച്ചിട്ടുള്ളത്.
രോഹിത് ശർമ്മയ്‌ക്കും ഷൊയബ് മാലിക്കിനും ശേഷം, മൂന്നാം സ്ഥാനത്തുള്ളത് മൊഹമ്മദ് ഹഫീസാണ്. ഇംഗ്ലണ്ട് നായകൻ ഇയോൺ മോർഗൻ, ബംഗ്ലാദേശിന്റെ മഹ്മദുള്ള എന്നിവരാണ് നാലിലും അഞ്ചിലും. ഹഫീസിന്റെ പേരിൽ 119 മത്സരവും മോർഗന്റെ പേരിൽ 115 മത്സരങ്ങളും മഹ്മദുള്ളയുടെ പേരിൽ 113 കളിയുമാണ് ഉള്ളത്.
രാജ്യത്തെ പ്രതിനിധീകരിച്ച് 125 ടി20കളിൽ മത്സരച്ചതോർക്കുമ്പോൾ അതിയായ സന്തോഷം തോന്നുന്നു. ഇനിയും വർഷങ്ങളോളം കളി തുടരണമെന്നാണ് ആഗ്രഹമെന്നും രോഹിത് പ്രതികരിച്ചു. അതേസമയം, ആദ്യ രണ്ടു ജയിച്ചപ്പോൾ തന്നെ ഇന്ത്യ 2-1 ന് പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരം 62 റൺസിനും, രണ്ടാം മത്സരം ഏഴുവിക്കറ്റിനുമാണ് ഇന്ത്യ വിജയിച്ചത്.
Comments