കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവ് നഗരം റഷ്യൻ സേന പൂർണ്ണമായും വളഞ്ഞതായി റിപ്പോർട്ട്. കനത്ത ആക്രമണമാണ് കീവിൽ നടക്കുന്നത്. ബെർദ്യാൻസ്‌ക് നഗരം കൂടി റഷ്യൻ സേന പൂർണ്ണമായും പിടിച്ചെടുത്തു. മേയർ അലക്‌സാണ്ടർ സ്വിഡ്‌ലോ ആണ് ഇക്കാര്യം അറിയിച്ചത്. ഇവിടുത്തെ രണ്ട് നില കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. വടക്കൻ യുക്രെയ്‌നിലെ ചെർണിഗോവിൽ റഷ്യ റോക്കറ്റ് ആക്രമണം നടത്തിയതായും വിവരമുണ്ട്.
കിഴക്കൻ യുക്രെയ്‌നിലെ തീരദേശ നഗരമാണ് ബെർദ്യാൻസ്‌ക്. റഷ്യൻ സേനയ്‌ക്ക് ഇവിടെ വലിയ ചെറുത്തുനിൽപ് നേരിടേണ്ടി വന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. നഗരത്തിന്റെ ഭരണകേന്ദ്രത്തിലെത്തിയ റഷ്യൻ സൈനികർ മുന്നോട്ടുവെച്ച കരാർ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയതായും മേയർ അലക്‌സാണ്ടർ സ്വിഡ്‌ലോ പറഞ്ഞു. ഒരു ലക്ഷത്തോളം പേരാണ് ഈ നഗരത്തിലുളളത്. ചെറു നാവിക ആസ്ഥാനം ഉൾപ്പെടെ ഇവിടെയുണ്ട്.
സമാധാന ചർയ്‌ക്ക് യുക്രെയ്ൻ സന്നദ്ധത അറിയിച്ചിട്ടും റഷ്യ ആക്രമണം തുടരുകയാണ്. സഞ്ചാര മാർഗ്ഗങ്ങൾ റഷ്യൻ സേന പിടിച്ചടക്കിയതിനാൽ സുരക്ഷിത സ്ഥാനത്തേക്ക്് മാറ്റുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് കീവ് മേയർ പറഞ്ഞു. ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും കീവിലേക്ക് എത്തിയ്‌ക്കാനാകുന്നില്ല. കൊടും തണുപ്പിൽ വൈദ്യുതി കൂടി നിലച്ചാൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും മേയർ അറിയിച്ചു.
റഷ്യൻ സേന എല്ലാ ദിശകളിൽ നിന്നും ഷെല്ലാക്രമണം തുടരുകയാണെന്ന് യുക്രെയ്ൻ സേന അറിയിച്ചു. കിഴക്കൻ മേഖലയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ യുഎൻ രക്ഷാ സമിതിയുടെ യോഗം ഇന്ന് ചേരുന്നുണ്ട്. ബെലറൂസ് അതിർത്തിയിൽ ഇന്ന് രാത്രിയോടെയാകും ചർച്ച. റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം യോഗത്തിൽ ചർച്ചയാകും.















