ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് ചർച്ച ചെയ്യാനുള്ള യോഗത്തിനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഓപ്പറേഷൻ ഗംഗയുടെ നടപടികൾ ഏകോപിപ്പിക്കുന്നതിനായി നാല് കേന്ദ്രമന്ത്രിമാരേയും യുക്രെയന്റെ അയൽരാജ്യങ്ങളിലേക്ക് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം നടക്കുന്ന അതിർത്തി മേഖലകളിലേക്കാണ് മന്ത്രിമാരെ അയക്കുന്നത്. ഹർദീപ് സിങ് പുരി, കിരൺ റിജിജു, ജ്യോതിരാദിത്യ സിന്ധ്യ, ജനറൽ.വി.കെ.സിങ് എന്നിവർക്കാണ് ഇതിന്റെ ചുമതല. യെമനിലെ ജിബൂത്തിയിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിച്ചു കൊണ്ടുവരുന്നതിന് ജനറൽ.വി.കെ.സിങ് ആയിരുന്നു നേതൃത്വം നൽകിയിരുന്നത്.
രക്ഷാദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ചേർന്ന ഉന്നതതലയോഗത്തിലും വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിമാരെ യുക്രെയ്‌ന്റെ അയൽരാജ്യങ്ങളിലേക്ക് വിടാൻ തീരുമാനിച്ചിരിക്കുന്നത്. റുമേനിയ, പോളണ്ട്, ഹംഗറി, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലെ അതിർത്തി മേഖലകളിലേക്കാണ് മുതിർന്ന കേന്ദ്രമന്ത്രിമാർ പോകുന്നത്.
അതേസമയം ഇന്ന് ഉച്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി വീണ്ടും ഒരു ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിലായിരിക്കും ഇതിന്റെ അവസാന വട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുക. ചിലയിടങ്ങളിൽ യുക്രെയ്ൻ സൈന്യം തന്നെ ഇന്ത്യൻ പൗരന്മാരെ തടയുന്നുവെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. ഇത്തരം സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണ് മന്ത്രിമാർക്ക് കേന്ദ്രസർക്കാർ ഏകോപന ചുമതല നൽകിയിരിക്കുന്നത്. ഇന്ന് ആറ് വിമാനങ്ങൾ കൂടി രക്ഷാദൗത്യത്തിനായി പുറപ്പെടുന്നുണ്ട്. ഇതിന്റെ എണ്ണവും കൂട്ടിയേക്കും. എത്ര വിമാനങ്ങൾ പോകണം, എത്ര ഇടവേളകളിൽ മടങ്ങണം തുടങ്ങിയ കാര്യങ്ങളും ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനിക്കും.
Comments