കീവ്: യുക്രെയ്‌നിൽ നിന്നും എങ്ങനേയും പലായനം ചെയ്ത് രക്ഷപെടാനുള്ള ശ്രമത്തിലാണ് ജനങ്ങൾ. പോളണ്ട്, റുമേനിയ, ഹംഗറി എന്നീ രാജ്യങ്ങളിലേക്കാണ് ജനങ്ങൾ പലായനം ചെയ്യുന്നത്. അതേസമയം വളർത്തു മൃഗങ്ങളെ കൂടെക്കൂട്ടാൻ അനുമതിയില്ലാത്തത് കാരണം നിരവധി പേർ പലായനം ചെയ്യാൻ വിസ്സമതിച്ചിരുന്നു. ഇപ്പോഴിതാ ഇവർക്ക് ആശ്വാസമേകുന്ന വാർത്തയാണ് പുറത്തുവരുന്നത്.
വളർത്തു മൃഗങ്ങളേയും ഇനി കൂടെകൂട്ടാം. ഈ നിയന്ത്രണത്തിൽ അയവ് വരുത്തിയിരിക്കുകയാണ് റുമേനിയ, പോളണ്ട് അടക്കമുള്ള രാജ്യങ്ങൾ. മിണ്ടാപ്രാണികളെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അവരേയും രക്ഷപെടുത്തേണ്ടതുണ്ടെന്നുമുള്ള വിലയിരുത്തലിനെ തുടർന്നാണ് നിയന്ത്രണത്തിൽ ഇളവ് വരുത്തിയത്.
മൃഗസംരക്ഷണ സംഘടനയായ പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് അനിമൽസിന്റെ ഇടപെടൽ മൂലമാണ് ഇളവ്. പൂച്ചകൾക്കും നായകൾക്കും പ്രത്യേകം വാക്‌സിനേഷനും മൈക്രോ ചിപ്പും നൽകണമെന്നും പേവിഷ ബാധയ്‌ക്കുള്ള ടെസ്റ്റിന്റെ നെഗറ്റീവ് പരിശോധനാ ഫലം കൈയ്യിൽ കരുതണമെന്നുമുള്ള നിർദ്ദേശങ്ങൾ നേരത്തെ പോളണ്ട് അടക്കമുള്ള അതിർത്തിരാജ്യങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ഈ നിർദ്ദേശങ്ങൾ പാലിക്കേണ്ടതില്ലെന്നും മൃഗങ്ങളേയും അതിർത്തി വഴി കൊണ്ടുപോകാമെന്നും അധികൃതർ അറിയിച്ചു. അതേസമയം ഒരാൾക്ക് അഞ്ച് വളർത്തു മൃഗങ്ങളെ മാത്രമെ കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. നിബന്ധനകൾ പിൻവലിച്ചതോടെ അതിർത്തി പ്രദേശത്തേയ്‌ക്ക് വളർത്തു മൃഗങ്ങളുമായി നിരവധി പേരാണ് എത്തിയത്. ഇതിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.
Comments