കൊച്ചി: യുക്രെയ്‌നിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കുടുങ്ങിയ വിദ്യാർത്ഥികളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് രക്ഷിതാക്കൾ. മലയാളി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. ഭക്ഷണവും പണവുമില്ലാതെ ബുദ്ധിമുട്ടുന്നവർക്ക് ആവശ്യമെങ്കിൽ സാമ്പത്തിക സഹായം ഉറപ്പാക്കണമെന്ന് രക്ഷിതാക്കളുടെ ഹർജിയിൽ പറയുന്നു.
ഹൈക്കോടതി അഭിഭാഷക അസോസിയേഷനും കുട്ടികളുടെ രക്ഷിതാക്കളുമാണ് ഹർജിക്കാർ. അതിർത്തിയിലേക്ക് സുരക്ഷിതമായി യാത്ര നടത്താൻ യുക്രെയ്ൻ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്താൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. എറണാകുളം ചിറ്റൂർ സ്വദേശിനിയായ വിദ്യാർത്ഥിനിയെ ഫെബ്രുവരി 24ന് ശേഷം ബന്ധപ്പെടാനാകാത്തതിലും രക്ഷിതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. മകൾ ഒറ്റപ്പെട്ട നിലയിലാണെന്നും യുക്രെയ്ൻ പട്ടാളത്തിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ വിവേചനം നേരിടുന്നുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. കൊടും തണുപ്പിൽ മലയാളികൾ ഉൾപ്പെടെയുള്ളവർ ഏറെ ബുദ്ധിമുട്ടുണ്ടെന്നും സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നും രക്ഷിതാക്കൾ പറഞ്ഞു.
Comments