ലണ്ടൻ : യുക്രെയ്ന് നേരെ ആക്രമണം അഴിച്ചുവിടുന്ന റഷ്യയ്ക്കെതിരെ കായിക ലോകവും രംഗത്ത്. റഷ്യ, ബെലാറൂസ് താരങ്ങളെ മത്സരങ്ങളിൽ നിന്ന് വിലക്കിയതായി അന്താരാഷ്ട്ര ഒളിമ്പിക്സ് സമിതി അറിയിച്ചു. റഷ്യയിൽ നടത്താനിരുന്ന കായിക മത്സരങ്ങളുടെ വേദിയും ഇവിടെ നിന്ന് മാറ്റുന്നത് പരിഗണനയിലാണ്.
യുക്രെയ്നിൽ റഷ്യൻ സൈന്യം അധിനിവേശം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് റഷ്യയ്ക്കെതിരെ കായിക ലോകം ഒന്നിച്ചത്. ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ വേദി റഷ്യയിൽ നിന്നും ഫ്രാൻസിലേക്ക് മാറ്റിയതായി യുവേഫ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2022 ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിൽ നിന്നും റഷ്യയെ പുറത്താക്കണമെന്ന ആവശ്യവുമായി ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡന്റ് നോയൽ ലെ ഗ്രെറ്റും രംഗത്തെത്തിയിട്ടുണ്ട്.
പോളണ്ട്, സ്വീഡൻ, ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങൾ റഷ്യയ്ക്കെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു. 2022 ലോകകപ്പിലേക്കുള്ള യോഗ്യതാ മത്സരങ്ങളിൽ റഷ്യയുമായി കളിക്കില്ലെന്നാണ് ഈ രാജ്യങ്ങൾ പ്രഖ്യാപിച്ചത്. എല്ലാവിധത്തിലും റഷ്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് ലോകരാജ്യങ്ങൾ നടത്തിവരുന്നത്. എന്നാൽ ആരുടേയും ഉപരോധത്തിന് മുന്നിൽ കീഴടങ്ങില്ല എന്ന നിലപാടിലാണ് റഷ്യ.
Comments