കീവ്: അധിനിവേശം ആറാം ദിനം കടന്നപ്പോൾ, യുക്രെയ്‌ന് മേലെയുള്ള റഷ്യയുടെ ആക്രമണം തുടരുകയാണ്. അതിനാൽ തന്നെ റഷ്യയ്‌ക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് വിവിധ മേഖലകൾ. ഇതോടെ റഷ്യയുടെ കറൻസി റൂബിളിന് കുത്തനെ വിലയിടിഞ്ഞിരിക്കുകയാണ്.
റഷ്യൻ ദേശീയ ബാങ്കുമായുള്ള ഇടപാടുകളിൽ പാശ്ചാത്യ രാജ്യങ്ങൾക്ക് പുറമെ, ജപ്പാനും നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ്. കൂടാതെ, റഷ്യൻ പൗരന്മാർക്ക് വിദേശത്തേയ്‌ക്ക് പണം അയക്കുന്നതിനും ജപ്പാനിൽ വിലക്കേർപ്പെടുത്തി. ഉപരോധങ്ങൾക്ക് പുറമെ, ആഗോള പേയ്‌മെന്റ് സംവിധാനമായ സ്വിഫ്റ്റിൽ നിന്നും റഷ്യയെ പുറത്താക്കി. ഇതോടെ റൂബിളിന്റെ മൂല്യം ഏകദേശം 32 ശതമാനമാണ് ഒറ്റയടിക്ക് കുറഞ്ഞത്.
റഷ്യയിലെ ഉപഭോക്താക്കൾക്ക് നെറ്റ്ഫ്‌ലിക്‌സും, സ്‌പോട്ടിഫൈയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പണം അടയ്‌ക്കാൻ ബാങ്ക് കാർഡുകൾ ഉപയോഗിക്കാനാവില്ല. റഷ്യൻ ആർടി, സ്പുട്‌നിക് സേവനങ്ങൾക്ക് ‘മെറ്റ’ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. റഷ്യയിലേയ്‌ക്കുള്ള കാർ ഇറക്കുമതി ജനറൽ മോട്ടോഴ്‌സ് നിരോധിച്ചു.
വ്യവസായ മേഖലയ്‌ക്ക് പുറമെ, ചലച്ചിത്ര മേഖലയിലും റഷ്യക്ക് തിരിച്ചടി ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഡിസ്‌നി സിനിമകൾ റഷ്യയിൽ റിലീസ് ചെയ്യില്ല. കൂടാതെ, ഇന്ധനനിക്ഷേപങ്ങളിൽ നിന്ന് ഷെൽ, ബിപി, ഇക്വിനോർ കമ്പനികൾ പിന്മാറി. റഷ്യയെ രാജ്യാന്തര ഫുട്‌ബോൾ മത്സരങ്ങളിൽ നിന്ന് ഫിഫ വിലക്കി. ലോകകപ്പിൽ പങ്കെടുക്കാൻ സാധിക്കില്ല. ഇതിന് പുറമെ, ഹോക്കി, റഗ്ബി സംഘടനകളും റഷ്യയെ വിലക്കി. യുവേഫയും റഷ്യൻ ക്ലബ്ബുകൾക്ക് വിലക്കേർപ്പെടുത്തി.
Comments