കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മതേതരത്വ നിലപാടുകളെക്കുറിച്ചുളള പരാമർശങ്ങൾ ഒഴിവാക്കിയത് ബോധപൂർവ്വം. ബിജെപിയുടെ നയങ്ങളെ ചെറുക്കാൻ ഇടത് ജനാധിപത്യ ബദൽ ശക്തിപ്പെടുത്തേണ്ടതിന്റെ അനിവാര്യതയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. മതേതരത്വമുദ്രാവാക്യത്തിന് പ്രസക്തി നഷ്ടപ്പെട്ടെന്ന തിരിച്ചറിവാണോ യെച്ചൂരിയെക്കൊണ്ട് അങ്ങനെ ചെയ്യിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷത്തെക്കാൾ ബിജെപി
യുടെ വളർച്ചയാണ് സിപിഎമ്മിനെ ആകുലപ്പെടുത്തുന്നത്. പതാക വന്ദന ഗീതത്തിലെ നമോ നമസ്‌തേയും സമ്മേളന നഗരിയിലെ കൊടിമരത്തിന്റെ മാതൃകയുമൊക്കെ അടയാളപ്പെടുത്തുന്നത് ബിജെപി മുന്നോട്ട് വെക്കുന്ന രാഷ്‌ട്രീയത്തെ പ്രതിരോധിക്കുന്നതിനുളള ഗിമ്മിക്കുകളാണ്.
ന്യൂനപക്ഷ വർഗീയതയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് ഊന്നൽ നൽകുന്നത് ഹൈന്ദവ വോട്ടുകളിൽ കണ്ണും വെച്ചാണ്. എസ്ഡിപിഐയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും
പേരെടുത്ത് പറഞ്ഞ് വിമർശിക്കുന്നതിലൂടെ ദേശസ്‌നേഹികളായ മുസ്ലിങ്ങളെ പാർട്ടിക്ക് കീഴിൽ അണിനിരത്തുകയാണ് പദ്ധതി. പാർട്ടിയിൽ വിഭാഗീയതയില്ലെന്ന്
പറയുമ്പോഴും പ്രദേശികമായി ചില നേതാക്കൾ സ്വന്തം കേഡറുകളെ സൃഷ്ടിക്കുന്നത് പാർട്ടിയെ അലോസരപ്പെടുത്തുന്നുണ്ട്.
സംസ്ഥാന സമ്മേളനത്തിൽ ഇന്ന് പ്രവർത്തന റിപ്പോർട്ടിന്മേലുള്ള
ചർച്ച തുടരും. പാർട്ടിയിലെ വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് പരാമർശിക്കുന്ന
റിപ്പോർട്ടിൽ സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയ്‌ക്കാണ് ഊന്നൽ നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അവതരിപ്പിച്ച കരട് വികസനരേഖയുടെ ഉള്ളടക്കത്തെക്കുറിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് മാധ്യമങ്ങളോട് വിശദീകരിക്കും.
പാർട്ടി സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ വർഗ ബഹുജന പ്രസ്ഥാനങ്ങളുടെ അടിത്തറ വിപുലപ്പെടുത്തി തുടർ ഭരണം ഉറപ്പിക്കുകയാണ് ലക്ഷ്യമെന്ന് അടിവരയിട്ട് പറയുന്നു. മറ്റ് പാർട്ടികളിൽ പെട്ടവരെയും കൂടുതൽ യുവാക്കളെയും സ്ത്രീകളെയും പ്രത്യേകിച്ച് ഹിന്ദുക്കളെയും പാർട്ടിയിലേക്ക് കൊണ്ടുവരും വിധം സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും ചൂണ്ടിക്കാണിക്കുന്നു.
വിഭാഗീയത കൊടികുത്തി വാണ സമയത്ത് ഒരു പക്ഷത്തിന് നേതൃത്വം നൽകിയ വി എസ് അച്ചുതാനന്ദനെ ഈ സമ്മേളനത്തിൽ പൂർണ്ണമായി തമസ്‌കരിക്കുക വഴി പിണറായിയുടെ അപ്രമാദിത്വത്തെ ആരും ചോദ്യം ചെയ്യരുതെന്ന സന്ദേശം കൂടിയാണ് നൽകുന്നത്.
സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നതോടൊപ്പം കേരളത്തിൽ കൂടുതൽ സ്വകാര്യ മൂലധന നിക്ഷേപങ്ങൾ ആകർഷിക്കും വിധം വികസനത്തിലെ പാർട്ടി പരിപ്രേക്ഷ്യം ചിട്ടപ്പെടുത്തുകയാണ് ലക്ഷ്യം. ആവശ്യമെങ്കിൽ ഭൂപരിഷ്‌കരണ നിയമം പോലും ഉടച്ചുവാർക്കും. വിദ്യാഭ്യാസ ആരോഗ്യമേഖലകളിലും കൂടുതൽ സ്വകാര്യ പങ്കാളിത്തം പാർട്ടി താത്പര്യപ്പെടുന്നു. ചുരുക്കത്തിൽ ഉരുക്ക് ചട്ടക്കൂടുകൾ ഉപേക്ഷിച്ച് നയങ്ങളിൽ ഉദാരീകരണം ചേർത്ത് ബൂർഷാ താത്പര്യങ്ങളുടെ സംരക്ഷകരായി പാർട്ടി പരുവപ്പെടുന്നെന്ന് വ്യക്തം.
Comments